Thursday, May 20, 2010

ഇന്‍ഫോമാധ്യമം (436) - 22/02/2010)


കുക്കികള്‍ അപകടകാരികളോ?

ഇന്റര്‍നെറ്റിന്റെ സ്വകാര്യതയെക്കുറിച്ച് മിക്ക ഉപയോക്താക്കളും ആശങ്കാകുലരാണ്. നെറ്റ് ഉപയോഗിക്കുമ്പോള്‍ തങ്ങളുടെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ മറ്റുള്ളവര്‍ അറിയുമോ, ചോര്‍ത്തിയെടുക്കുമോ എന്നൊക്കെയാണ് ഭയം. ബ്രൌസ് ചെയ്യുമ്പോള്‍ നെറ്റിലൂടെ കമ്പ്യൂട്ടറില്‍ കയറിക്കൂടുന്ന 'കുക്കികള്‍' എന്നറിയപ്പെടുന്ന കൊച്ചു ഫയലുകളുടെ പ്രവര്‍ത്തനങ്ങള്‍ ഈ ധാരണക്ക് ശക്തി പകരുന്നു. പലരും ഈ ഫയലുകളെ കമ്പ്യൂട്ടറിലെ ചാരന്‍മാരായിട്ടാണ് കണക്കാക്കുന്നത്. കുക്കികള്‍ പ്രോഗ്രാം ഫയലുകളാണെന്നും വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കടന്നു കൂടുന്ന ഇവ ഉപയോക്താവിന്റെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നുമുള്ള ധാരണ ശരിയല്ല.

കുക്കികള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളല്ല. പ്രോഗ്രാമുകള്‍ പോലെ അവക്ക് പ്രവര്‍ത്തിക്കാനും സാധ്യമല്ല. അതിനാല്‍ തന്നെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ശേഖരിക്കാനോ അവ വെബ്സൈറ്റുകളിലേക്ക് എത്തിച്ചുകൊടുക്കാനോ സാധ്യമല്ല. കുക്കികള്‍ വെറും ടെക്സ്റ്റ് ഫയലുകളാണ്. നെറ്റ് ഉപയോക്താവിന്റെ കമ്പ്യൂട്ടറില്‍ ഇവ നിക്ഷേപിക്കുന്നത് വെബ് സെര്‍വറുകളാണ്. കുക്കികള്‍ മുഖേന വെബ്സൈറ്റുകളുടെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ നിക്ഷേപിക്കുകയും പിന്നീട് ആവശ്യമായി വരുമ്പോള്‍ അവ തിച്ചെടുക്കുകയും ചെയ്യുന്നു. വെബ്സൈറ്റുകള്‍ ഓരോ ഉപയോക്താവിനും പ്രത്യേകം തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നു. ഈ നമ്പറുകള്‍ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതും തിരിച്ചെടുക്കുന്നതും കുക്കികള്‍ മുഖേനയാണ്. വിന്‍ഡോസിലെ cookies ഫോള്‍ഡര്‍ ഓപണ്‍ ചെയ്താല്‍ ധാരാളം കുക്കി ഫയലുകള്‍ കാണാം. അവയൊന്നും സന്ത്രം നിലക്ക് അപകടകാരികളല്ലെന്ന് മനസ്സിലാക്കണം. മറിച്ച് ഇന്റര്‍നെറ്റ് സെര്‍ഫിംഗിനെ അവ എളുപ്പമാക്കുകയാണ് ചെയ്യുന്നത്. അതേസമയം ഈ ഫയലുകളുപയോഗിച്ച് ഹാക്കര്‍മാര്‍ കമ്പ്യൂട്ടറുകളില്‍ അതിക്രമിച്ച് കയറിയേക്കാം. ഷെയര്‍ ചെയ്ത നെറ്റ്വര്‍ക്ക് സംവിധാനമുള്ള കമ്പ്യൂട്ടറിലേ ഇത് സാധ്യമാകൂ.

ഖലീല്‍ ചെമ്പയില്‍
mkc_gs@yahoo.com
*****
വെബ് കൌതുകങ്ങള്‍

മൊബൈല്‍ ഫോണ്‍ വഴി ഇ-മെയില്‍

കാലം മാറുന്നതിനനുസരിച്ച് ആശയവിനിമയ രീതികളും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് നമുക്കറിയാം. സാദാ ഫോണുകള്‍ മൊബൈല്‍ ഫോണ്‍/ചാറ്റിംഗ് പോലുള്ളവക്കും എഴുത്തുകുത്തുകള്‍ ഒട്ടുമുക്കാലും ഇ^മെയിലിലേക്കും വഴിമാറിക്കഴിഞ്ഞു. അല്‍പംകൂടി പുരോഗമിച്ച് ഇനി ഇ^മെയില്‍ അയക്കാന്‍ കമ്പ്യൂട്ടര്‍ പോലും വേണ്ട, മൊബൈല്‍ ഫോണ്‍ മാത്രം മതി എന്ന അവസ്ഥയിലും എത്തിക്കഴിഞ്ഞു. മൊബൈല്‍ ഫോണിലൂടെ ഇ^മെയിലുകള്‍ അയക്കുന്നതും സ്വീകരിക്കുന്നതും കമ്പ്യൂട്ടറിലൂടെ അതു ചെയ്യുന്നതുപോലെ എളുപ്പമല്ലെങ്കിലും ആ പ്രക്രിയ പരമാവധി എളുപ്പമാക്കിത്തരുന്ന ചില സോഫ്റ്റ്വെയറുകള്‍ നെറ്റില്‍ ലഭ്യമാണ്. അക്കൂട്ടത്തില്‍ ബഹുകേമനാണ് http://www.emoze.com/ എന്ന സൈറ്റില്‍നിന്നും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്ന 'Emoze' എന്ന സോഫ്റ്റ് വെയര്‍. ജിമെയില്‍, യാഹൂ, ഔട്ട്ലുക്ക്, ഹോട്ട്മെയില്‍ തുടങ്ങിയവയെ എല്ലാം ഒരു പോലെ സപ്പോര്‍ട്ട് ചെയ്യുന്ന ഈ പ്രോഗ്രാം ഉപയോഗിച്ച് അദ്ഭുതകരമായ എളുപ്പത്തിലും വേഗത്തിലും നിങ്ങളുടെ മൊബൈല്‍ ഫോണിലൂടെ ഇ^മെയില്‍ ചെയ്യുകയും സ്വീകരിക്കുകയും ചെയ്യാം. പുറമെ ഫേസ്ബുക് മെസേജുകള്‍, കലണ്ടറുകള്‍, കോണ്ടാക്ട്, ടാസ്ക് തുടങ്ങിയ സൌകര്യങ്ങള്‍ ആവശ്യാനുസരണം കൂട്ടിച്ചേര്‍ക്കുകയുമാകാം. പക്ഷെ ഒന്നില്‍ കൂടുതല്‍ ഇ^മെയില്‍ അക്കൌണ്ടുകള്‍ ഒരേ സമയം ഓപ്പറേറ്റ് ചെയ്യാന്‍ ചെറിയ ഒരു തുക പ്രീമിയം കൊടുക്കേണ്ടി വരുമെന്നത് പ്രത്യേകം ശ്രദ്ധിക്കുക.
റയിസ്ല മര്‍യം
raizlamaryam@hotmail.com
*****
ബ്ലോഗ് സന്ദര്‍ശനത്തിന്

കടലാസും പെന്‍സിലും
http://ezhuthkuth.blogspot.com/

'ആകാശച്ചുവട്ടിലെ അക്ഷര ധാരകളെന്നാ'ണ് മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത നടുവട്ടം സ്വദേശിയായ റഫീഖ് തന്റെ ബ്ലോഗിനെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ തന്നെ ആകാശച്ചുവട്ടിലെ ഒരുകൂട്ടം വിഷയങ്ങള്‍ ഇതില്‍ കൈകാര്യം ചെയ്യുന്നു. സ്വദേശത്ത് അധ്യാപകനും വാര്‍ത്താ ലേഖകനും. ഇപ്പോള്‍ സൌദി അറേബ്യയില്‍ കണക്കെഴുത്തുകാരന്‍. ബ്ലോഗില്‍ നവാഗതനാണ്. നന്നായി ശ്രമിച്ചാല്‍ 'കടലാസും പെന്‍സിലും' നല്ലൊരു ബ്ലോഗാക്കി മാറ്റാനുള്ള ലക്ഷണങ്ങള്‍ കാണുന്നു. കനപ്പെട്ട പോസ്റ്റുകളുണ്ടായാല്‍ സന്ദര്‍ശകര്‍ വന്നുകൊള്ളും. പുതുമൊഴികള്‍, പുകഞ്ഞ ചിന്തകള്‍ തുടങ്ങിയ പോസ്റ്റുകളൊക്കെ കൊച്ചു സൃഷ്ടകളാണെങ്കിലൂം എല്ലാത്തിനും പുതുമയുണ്ട്. ആശംസകള്‍.

വഴിയമ്പലത്തില്‍ ഒരു പൂവ്
http://thabarakrahman.blogspot.com/

'സത്രം സ്കൂളിലെ പ്രാവുകള്‍' എന്ന തുടര്‍ക്കഥയാണ് ഈ ബ്ലോഗിലെ പോസ്റ്റ്. കഴിഞ്ഞ സെപ്റ്റംബറില്‍ ഒന്നാം ഭാഗം തുടങ്ങി ഇതിനകം എട്ട് ഭാഗങ്ങളിലെത്തി കഥ തുടരുക തന്നെയാണ്. എഴുത്തില്‍ പ്രകടമാകുന്ന ആത്മാര്‍ഥത വശ്യമാകുന്നുവെന്നാണ് ഒരു വായനക്കാരി എഴുതുന്നത്. കഥക്ക് ധാരാളം വായനക്കാരുണ്ട്. കമന്റുകളും ധാരാളം ലഭിക്കുന്നു. ഇപ്പോള്‍ തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനായ തബാറക് റഹ്മാനാണ് ബ്ലോഗര്‍. ബാല്യകാലത്തെ കുറെ തിക്താനുഭവങ്ങളാണ് ബ്ലോഗറുടെ കൈമുതല്‍. ഗോപകുമാര്‍ സൂചിപ്പിച്ചതുപോലെ പോസ്റ്റുകള്‍ അത്ര വലുതാക്കേണ്ട. ചെറുതാവുകയാണ് വായനക്ക് സുഖം.

യുക്തിവാദികളും വിശ്വാസികളും
http://yukthivadikalumislamum.blogspot.com/

യുക്തിവാദവും മതവിശ്വാസവും ഏറ്റുമുട്ടുന്നു. ബ്ലോഗിലൂടെ യുക്തിവാദികളുമായി ഒരു സംവാദത്തിലേര്‍പ്പെട്ടിരിക്കയാണ് മലപ്പുറം ജില്ലയിലെ ആനക്കയം സ്വദേശിയായ സി.കെ. ലത്തീഫ്. എന്തിന് ജീവിക്കണമെന്ന് സത്യവിജ്ഞാനത്തിന്റെ സ്രോതസ്സില്‍ നിന്ന് തിരിച്ചറിയാന്‍ കഴിഞ്ഞ വിശ്വാസികളിലൊരുവനെന്നാണ് ബ്ലോഗര്‍ സ്വയം പരിചപ്പെടുത്തുന്നത്. എടുത്തുചാട്ടമില്ല. പക്വമായ ഇടപെടല്‍. ലത്തീഫിന്റെ ദൌത്യത്തിന് ഭാവുകങ്ങള്‍ നേരാനും ശക്തി പകരാനും പല ബ്ലോഗര്‍മാരും മുന്നോട്ടുവരുന്നുണ്ടെന്നത്് കൌതുകമുളവാക്കുന്നു. മലയാളം ബ്ലോഗിലെ വേറിട്ടൊരു ശബ്ദം. 'വിയോജിപ്പുള്ളവരോട് വിരോധമില്ല. വിയോജിപ്പാണ് ചര്‍ച്ചയുടെ താക്കോല്‍ തന്നെ'. ചര്‍ച്ചയെപ്പറ്റി ചര്‍ച്ച എന്ന പോസ്റ്റില്‍ ലത്തീഫ് തന്റെ നയം വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

നജൂസ്
http://najoos.blogspot.com/

അബൂദബിയില്‍ പ്രവാസ ജീവിതം നയിക്കുന്ന നജ്മുദ്ദീന്‍ മന്ദലംകുന്നിന്റെ ബ്ലോഗാണ് 'നജൂസ്'. മഞ്ഞുകാലം, ഉയിര്‍ത്തെഴുന്നേല്‍പ്, ഈന്തപ്പഴം തുടങ്ങിയവയൊക്കെയാണ് പുതിയ പോസ്റ്റുകള്‍. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചതിനാല്‍ മലയാളം ഏഴാം ക്ലാസോടെ നിര്‍ത്തേണ്ടിവന്നുവെന്ന് ബ്ലോഗര്‍ പറയുന്നു. ബ്ലോഗെഴുത്തില്‍ ഈ പരിമിതി മറികടക്കുന്നതായിട്ടാണ് കാണുന്നത്. എല്ലാം നല്ല നിലവാരമുള്ള കവിതകള്‍. മഞ്ഞുകാലമെന്ന കവിതക്ക് ലഭിച്ച കമന്റില്‍ 'ഇറഞ്ഞ പോകാതെ ഒഴുകിപ്പരക്കുന്ന കവിത'യെന്നാണ് ശ്രദ്ധേയനെന്ന ബ്ലോഗര്‍ പറയുന്നത്. നന്നായിരിക്കുന്ന നജൂസ്. അഭിനന്ദനങ്ങള്‍.

ബ്ലോഗ് മോഷണമോ?
http://www.arucreations.blogspot.com

നേരത്തെ ഈ പംക്തിയില്‍ പരിചയപ്പെടുത്തിയ ഊരകം സ്വദേശി അബ്ദുറഹ്മാന്റെ ബ്ലോഗ് (http://kloolokam.blogspot.com/) ആരോ മോഷ്ടിച്ചതായി അദ്ദേഹം സംശയിക്കുന്നു. ഈ അഡ്രസ്സിലെ ബ്ലോഗ് തുറക്കുമ്പോള്‍ 'സഹവാസം' എന്ന ടൈറ്റില്‍ മാത്രമാണ് ഇപ്പോള്‍ കാണുന്നത്. പോസ്റ്റുകള്‍ മുഴുവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. തന്റെ മെയില്‍ തുറന്ന് ആരോ പറ്റിച്ച പണിയായിരിക്കുമോ എന്ന് അദ്ദേഹം സംശയിക്കുന്നു. ഏതായാലും ബ്ലോഗര്‍മാര്‍ ജാഗ്രത പുലര്‍ത്തുക. പാസ്വേര്‍ഡ് നന്നായി സൂക്ഷിക്കണം. ഏതായാലും 'വാക്കും വരയും' എന്ന പേരില്‍ അബ്ദുറഹ്മാന്‍ പുതുതായി ആരംഭിച്ച ബ്ലോഗ് സന്ദര്‍ശിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.
വി.കെ. അബ്ദു
vkabdu@gmail.com
*****

ഇന്‍ഫോ ക്വിസ്

1. മൊബൈല്‍ ഫോണുകള്‍ക്കായി ഗൂഗിള്‍ കമ്പനി പുറത്തിറക്കിയ ഓപറേറ്റിംഗ് സിസ്റ്റം?
2. സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 'A Better India, A Better World' എന്ന പുസ്തകത്തിന്റെ രചയിതാവ്?
3. ഓണ്‍ലൈന്‍ സ്വതന്ത്ര സര്‍വ വിജ്ഞാന കോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പ് ആരംഭിച്ച തിയ്യതി?
4. അമ്പത്തഞ്ചിന് മേല്‍ പ്രായമുള്ള മുതിര്‍ന്ന പൌരന്‍മാര്‍ക്കായി അവതരിപ്പിച്ച ഒരു ഇന്ത്യന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്?
5. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വെബ് ഡിസൈനര്‍ എന്ന ഖ്യാതി നേടിയ പെണ്‍കുട്ടി?
6. ഓപ്റ്റിക്കല്‍ ഫൈബറുകളുടെ ആവിര്‍ഭാവത്തിന് തിരികൊളുത്തിയ ആദ്യ ഗവേഷകന്‍ (നോബല്‍ സമ്മാന ജേതാവ്)?
7. മുള കൊണ്ട് മൌസും കീബോര്‍ഡും നിര്‍മ്മിച്ച കമ്പനി?
8. 'ഡോകോമോ' ഏത് ഭാഷയിലെ പദമാണ്? എന്താണ് അത് അര്‍ഥമാക്കുന്നത്?
9. കോരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളുടെയും ചരിത്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്ന സംവിധാനം?
10. സംസ്ഥാനത്ത് ഐ.ടി, ധന വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കിയ SPARK^ന്റെ പൂര്‍ണ്ണ രൂപം?

ഉത്തരം

1. ആന്‍ഡ്രോയ്ഡ്
2. എന്‍.ആര്‍. നാരായണ മൂര്‍ത്തി
3. 21 ഡിസംബര്‍, 2001
4. verdurez.com
5. എട്ടാം വയസ്സില്‍ കോഴിക്കോട് പ്രസന്റേഷഷന്‍ സ്കൂളിന്റെ വെബ്സൈറ്റ് രൂപകല്‍പന ചെയ്ത ശ്രീലക്ഷ്മി സുരേഷ്.
6. ചാള്‍സ് കാവോ
7. അസൂസ്
8. ജപ്പാനീസ്, 'എല്ലായിടത്തും'
9. സ്കൂള്‍ വിക്കി (www.schoolwiki.in)
10. Service and Payroll Administrative Repository of Kerala

ജലീല്‍ വൈരങ്കോട്
tvjaleel@gmail.com
=================

Monday, May 17, 2010

ഇന്‍ഫോമാധ്യമം (446) - 17/05/2010



ഗൂഗിള്‍ - സെര്‍ച്ചിംഗ് രംഗത്തെ അനന്ത സാധ്യതകള്‍

നെറ്റിലെ മിക്ക സേവനങ്ങള്‍ക്കും ബഹുഭൂരിഭാഗം ഉപയോക്താക്കളും ഇന്ന് ഗൂഗിളിനെയാണ് ആശ്രയിക്കുന്നത്. സെര്‍ച്ച്, ഇ^മെയില്‍, സോഷ്യല്‍ നെറ്റ്വര്‍ക്ക്, മെസഞ്ചര്‍, ബ്ലോഗ്, വാര്‍ത്തകള്‍, കലണ്ടര്‍ തുടങ്ങിയവ മുതല്‍ വ്യത്യസ്ത ഭാഷകളില്‍ നിന്നുള്ള മൊഴിമാറ്റമുള്‍പ്പെടെ ഗൂഗിള്‍ മുന്നോട്ടുവെക്കുന്ന സേവനങ്ങള്‍ നിരവധിയാണ്. ഇതില്‍ സെര്‍ച്ച് സംവിധാനമാണ് ഏറ്റവും മുഖ്യമായത്. ഇതര സെര്‍ച്ച് എഞ്ചിനുകളെ അപേക്ഷിച്ച് ഗൂഗിളിന്റെ സെര്‍ച്ചിന് ഒരുപാട് മേന്മകളുണ്ട്.

കോടിക്കണക്കിന് വെബ് പേജുകളാണ് ഇന്റര്‍നെറ്റിലുള്ളത്. ഇതില്‍ നിന്ന് നാം ആവശ്യപ്പെടുന്ന വിവരം കൃത്യമായി തിരഞ്ഞെടുക്കുക എന്നതാണ് സെര്‍ച്ച് എഞ്ചിന്റെ ദൌത്യം. അതോടൊപ്പം യുക്തിപൂര്‍വമായ രീതിയില്‍ വെബ്പേജുകളുടെ പ്രാധാന്യം നിശ്ചയിക്കുന്നു എന്ന സവിശേഷത കൂടി ഗൂഗിളിനുണ്ട്. പേജ് റാങ്കിംഗ് സംവിധാനമാണ് ഇതിന്നായി ഗൂഗിള്‍ ഉപയോഗിക്കുന്നത്. കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന വെബ്പേജ് പ്രധാനപ്പെട്ടത് ആകണമെന്നില്ല. പേജ് റാങ്കില്‍ മറ്റൊരു പരിഗണനാക്രമമാണ് അവലംബിക്കുന്നത്. ഇതിന് ഒരു വ്യക്തിയെ ഉദാഹരണമായെടുക്കാം. അയാള്‍ പ്രാധാന്യമുള്ള വ്യക്തിയാണോ അല്ലെങ്കില്‍ പ്രാധാന്യം നല്‍കേണ്ട വ്യക്തിയാണോ എന്നറിയാനുള്ള എളുപ്പമാര്‍ഗ്ഗം അയാള്‍ ആരെയൊക്കെയുമായി ബന്ധപ്പെടുന്നു എന്ന് പരിശോധിക്കുന്നതാണ്. പ്രധാനപ്പെട്ട വ്യക്തികളുമായി ബന്ധപ്പെടുകയും പ്രധാനപ്പെട്ട വ്യക്തികള്‍ ഇങ്ങോട്ടു ബന്ധപ്പെടുകയും ചെയ്യുന്ന വ്യക്തി തീര്‍ച്ചയായും പ്രധാനപ്പെട്ട ആളായിരിക്കും എന്ന് സാമാന്യ നിഗമനത്തില്‍ എത്താം. ഏതാണ്ട് ഇതേമാര്‍ഗ്ഗമാണ് വെബ്പേജുകളുടെ പ്രാധാന്യം നിര്‍ണ്ണയിക്കാന്‍ ഗൂഗിളും ചെയ്യുന്നത്. സൈറ്റില്‍ ഏതൊക്കെ സൈറ്റുകളിലേക്ക് ലിങ്കുണ്ട് എന്നതുമായി ബന്ധപ്പെട്ടാണ് ഇത് നിര്‍ണ്ണയിക്കുന്നത്. പ്രധാനപ്പെട്ട മറ്റു സൈറ്റുകളിലേക്ക് ലിങ്കുള്ള ഒരു സൈറ്റ് പ്രധാനപ്പെട്ടതാണെന്ന് ഊഹിക്കാം. അതുമാത്രം പോരാ, ആ സൈറ്റിലേക്കുള്ള ലിങ്കുകളും നോക്കണം. ഇത്തരത്തില്‍ പേജുകളുടെ പ്രാധാന്യം നിശ്ചയിക്കാന്‍ ലിങ്കുകളുടെ ശൃംഖലകളെ കൂട്ടുപിടിക്കുന്നു. അതോടൊപ്പം സൈറ്റിന്റെ ജനപ്രീതിയും കണക്കിലെടുക്കും. അതിസങ്കീര്‍ണ്ണമായ ഗണിത സമീകരണമുപയോഗിച്ചാണ് പ്രധാനപ്പെട്ട സൈറ്റ് ഏതെന്ന് നിശ്ചയിക്കുന്നത്.

ഈ രീതിയില്‍ നമ്മുടെ ഇംഗിതത്തിനൊത്ത് റിസള്‍ട്ട് തരുന്ന ഗൂഗിള്‍ സെര്‍ച്ചിന്റെ പരമാവധി പ്രയോജനം ലഭ്യമാക്കാനും കൂടുതല്‍ ഫലപ്രദമാക്കാനും ആവശ്യമായ ചില കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കാനായി നിര്‍ദ്ദേശിക്കുകയാണ്. ഇത്തരം ട്രിക്കുകളുപയോഗിച്ച് നിങ്ങളുടെ ഗൂഗിള്‍ സെര്‍ച്ച് കൂടുതല്‍ കൃത്യതയുള്ളതാക്കാനും സൌകര്യപ്രദമാക്കാനും സാധിക്കുന്നു.

1. പ്രത്യേക വെബ്സൈറ്റ് ലഭ്യമാക്കാന്‍ വേണ്ടി സെര്‍ച്ച് ചെയ്യുമ്പോള്‍ 'site :' എന്ന പദം ഉപയോഗിക്കുക. ഉദാഹരണമായി കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് ലഭ്യമാക്കാന്‍ 'site : calicut university' എന്ന കീവേര്‍ഡ് നല്‍കുക.

2. സ്പെല്ലിംഗ് പരിശോധനക്ക് ഗൂഗിള്‍ ഉപയോഗിക്കാം. സെര്‍ച്ച് സമയത്ത് കീവേര്‍ഡില്‍ നിങ്ങള്‍ക്ക് സംഭവിച്ചേക്കാവുന്ന അക്ഷരത്തെറ്റുകള്‍ ഗൂഗിള്‍ ശരിയാക്കിത്തരുന്നതാണ്.

3. ഗൂഗിള്‍ സെര്‍ച്ച് ബോക്സ് കാല്‍ക്കുലേറ്ററായി ഉപയോഗിക്കാനാവും. ഉദാഹരണമായി 8+6+7+8 എന്ന് നല്‍കിയാല്‍ ഉടനെ കൃത്യമായ റിസള്‍ട്ട്് ലഭിക്കുന്നു.

4. ലോകത്തെവിടെയുമുള്ള സമയമറിയാന്‍ ഗൂഗിളിന്റെ സെര്‍ച്ച് ബോക്സ് ഉപയോഗിക്കാം. ഉദാഹരണമായി time saudi arabia എന്ന് ടൈപ് ചെയ്താല്‍ അപ്പോഴത്തെ സൌദി സമയം ലഭിക്കും.

5. പണമിടപാട് നടത്തുന്നവര്‍ക്ക് നിലവിലെ എക്സ്ചേഞ്ച് റേറ്റ് അറിയാനും ഗൂഗിളിനെ ആശ്രയിക്കാം. ഉദാഹരണത്തിന് 1000 indian rupees in us dollar എന്ന് സെര്‍ച്ച് ബോക്സില്‍ ടൈപ് ചെയ്താല്‍ ഉടനെ ഫലം ലഭിക്കുകയായി.

6. സെര്‍ച്ചിന് നല്‍കേണ്ട കീവേര്‍ഡ് സംബന്ധിച്ച് കൃത്യമായ ധാരണയില്ലെങ്കില്‍ 'OR' ഉപയോഗിക്കുക.

7. സെര്‍ച്ച് സമയത്ത് നിങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ ലഭിക്കാനായി ആവശ്യമനുസരിച്ച് പദങ്ങള്‍ ഉപയോഗിക്കുക. ഇതുമുഖേന സെര്‍ച്ച് റിസള്‍ട്ടിലെ സ്ഥൂലത കുറക്കാനാവും. ഉദാഹരണമായി കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ബി.എ. രണ്ടാം വര്‍ഷം പരീക്ഷാ റിസള്‍ട്ട് അറിയാനായി site: calicut university ^ 2nd year BA Engilsh examination result എന്ന് ടൈപ് ചെയ്തു നോക്കുക.

8. പ്രത്യേകം ഫോര്‍മാറ്റുകളിലെ ഫയലുകള്‍ക്കായി സെര്‍ച്ച് ചെയ്യുമ്പോള്‍ ഫോര്‍മാര്‍റ്റിന്റെ പേര് കൂടി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. പുകവലി വിരുദ്ധ കാംപയിന് വേണ്ടി ഒരു പ്രസന്റേഷന്‍ പ്രോഗ്രാമിന് വേണ്ടിയുള്ള സെര്‍ച്ചിംഗില്‍ file type :.ppt Anti^smoking Campaign എന്ന രീതിയില്‍ സെര്‍ച്ച് ചെയ്തുനോക്കുക.

9. ഏതെങ്കിലും പ്രത്യേക കാലത്തെ വിവരങ്ങള്‍ മാത്രം ലഭ്യമാക്കാനായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാവുന്നതാണ്. ഉദാഹരണംഃ Olympics 1950..1960

10. ആരുടെയെങ്കിലും ഇ-മെയില്‍ ഐ.ഡിയോ ടെലിഫോണ്‍ നമ്പറോ വേണമെങ്കില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തുനോക്കൂ. അതുപോലെ പോസ്റ്റ് ഓഫീസീന്റെ പിന്‍കോഡ് നമ്പര്‍ വെച്ച് 'india pincode 676519' ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കു.
*****

വെബ് കൌതുകങ്ങള്‍

ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുകയെന്നത് ആളുകളുടെ വ്യക്തിപരമായ ശ്രേയസ്സിനും സമൂഹത്തിന്റെ മൊത്തത്തിലുള്ള നന്മക്കും ആവശ്യമാണ്. എന്നിരിക്കിലും അത്തരം കാര്യങ്ങള്‍ വെറും ഉപദേശങ്ങള്‍ വഴിയോ നിയമം മുലമോ അടിച്ചേല്‍പ്പിക്കുമ്പോള്‍ അത് ഉദ്ദേശിക്കുന്ന ഫലം ചെയ്തില്ലെന്നു വരാം. എന്നാല്‍ ജനങ്ങള്‍ക്ക് ആരുടെയും നിര്‍ബന്ധം കൂടാതെ സ്വയം ചെയ്യണമെന്ന ഒരു തോന്നലുണ്ടാക്കാന്‍ കഴിഞ്ഞാല്‍ സംഗതി വന്‍ വിജയമായിത്തീരും. ഉദാഹരണത്തിന് www.thefuntheory.com എന്ന സൈറ്റിലെ http://www.thefuntheory.com/?q=expriment/pianotrappan എന്ന ലിങ്കില്‍ കയറി നോക്കൂ. ഒരു കോണിപ്പടി പിയാനോ കീബോര്‍ഡ് പോലെ ഡിസൈന്‍ ചെയ്തിരിക്കുന്നത് കാണാം. അതില്‍ കൂടി നടന്നു കയറുമ്പോള്‍ ഓരോ കാല്‍വെപുകള്‍ക്കുമനുസരിച്ച് മൃദുലമായ പിയാനോ സംഗീതമുയരും. ബഹുനില കെട്ടിടങ്ങളിലും ഷോപ്പിംഗ് മാളുകളിലുമെല്ലാം ഇത്തരം സ്റ്റെയര്‍ കെയിസുകള്‍ ലിഫ്റ്റുകള്‍ക്കും എലിവേറ്ററുകള്‍ക്കും പുറമെ സ്ഥാപിച്ചാല്‍ ആളുകളില്‍ നല്ലൊരു വിഭാഗം ഈ പാട്ടു കോണി ഉപയോഗിക്കാനല്ലേ ഇഷ്ടപ്പെടുക. 'സ്റ്റെയര്‍ കെയിസുകള്‍ ഉപയോഗിക്കൂ, ആരോഗ്യം നാക്കൂ' എന്ന ബോര്‍ഡ് സ്ഥാപിക്കുതിലും ഫലപ്രദമാകില്ലേ ഈ ടെക്നിക്. ഇതുപോലെ ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ജനങ്ങളെ തമാശയിലൂടെ പ്രേരിപ്പിക്കാനുള്ള നിരവധി ആശയങ്ങള്‍ സൈറ്റില്‍ കാണാം. റോഡിലെ അമിത വേഗത നിയന്ത്രിക്കാനുള്ള രസകരമായ 'സ്പീഡ് ക്യാമറ ലോട്ടറി' സംവിധാനമാണ് ഇടക്കിടെ അപ്ഡേറ്റു ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൈറ്റിലെ ഏറ്റവും പുതിയ ഇനം.

പി.കെ.എ. റഷീദ്
raizlamaryam@hotmail.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

ഒരു നുറുങ്ങ്
http://haroonp.blogspot.com/

നട്ടെല്ലിന് ക്ഷതമേറ്റ് നാല് വര്‍ഷത്തിലേറെയായി കിടപ്പിലായ കണ്ണൂര്‍ കൊടപ്പറമ്പ് സ്വദേശി പി. ഹാറൂനാണ് ബ്ലോഗര്‍. വീല്‍ ചെയറിന്റെ കൂട്ടുമായി ഹാറൂണ്‍ ബ്ലോഗെഴുതുന്നു. 'ജീവിക്കാന്‍ കൊതിയോടെ...' എന്ന കരളലിയിക്കുന്ന കഥയാണ് ഏറ്റവും പുതിയ പോസ്റ്റ്. സ്വന്തം കഥയല്ല, വര്‍ഷങ്ങള്‍ക്കുമുമ്പ് മസ്ക്കുലര്‍ ഡിസ്റ്റരോഫി എന്ന രോഗത്തിന് അടിപ്പെട്ട് പൂര്‍ണ്ണമായും തളര്‍ന്നുപോയ കോട്ടയത്തുകാരനായ രാജേഷ് എന്ന യുവാവിന്റെ കഥ. പാലിയേറ്റീവ് വളന്റിയര്‍ നല്‍കിയ ടെലിഫോണ്‍ നമ്പറിലൂടെ തുടക്കമിട്ട സൌഹൃദ ബന്ധം. അത് ആത്മ ബന്ധമായി വളര്‍ന്നു. ഇപ്പോഴിതാ രാജേഷിന്റെ ജീവിതത്തിലേക്ക് ഒരു കൂട്ടുകാരി എത്തിയിരിക്കുന്നുവത്രെ, മിനി. പരമ ദരിദ്രരായ അവരുടെ ഒന്നാമത്തെ പ്രശ്നം സാമ്പത്തികം തന്നെ. 'ഈ കാര്യത്തില്‍ ഒരു ചെറിയ സഹായം നല്‍കാന്‍ നമുക്കാവില്ലേ...' ഉതാണ് ബ്ലോഗര്‍ ചോദിക്കുന്നത്. സ്വന്തം അവശത മറന്ന് സുഹൃത്തിനു വേണ്ടി സഹായാഭ്യര്‍ഥന നടത്തുന്ന ഹാറൂന്റെ ഈ ബ്ലോഗ് സന്ദര്‍ശിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.

തിര
http://subairnelliyote.blogspot.com/

ഖത്തറില്‍ ജോലി ചെയ്യുന്ന കുറ്റ്യാടി ചെറിയകുമ്പളം സ്വദേശി സുബൈറിന്റെ ബ്ലോഗാണ് തിര. തിരയെ സ്നേഹത്തോടെ നോക്കിയാല്‍ തോന്നും കടല്‍ സ്നേഹമാണെന്ന്.. ദു:ഖത്തോടെ നോക്കിയാല്‍ തോന്നും കടല്‍ ശോകമാണെന്ന്.. കോപത്തോടെ നോക്കിയാല്‍ തോന്നും കടല്‍ ക്ഷോഭിക്കുന്നുവെന്ന്... ശാന്തതയോടെ നോക്കിയാല്‍ തോന്നും കടല്‍ സമാധാനത്തിന്റെ പ്രതീകമാണെന്ന്... ആര്‍ക്കും എന്നെ എങ്ങനെ വേണമെങ്കിലും നോക്കിക്കാണാം. അതാണ് തിര. 2010 മാര്‍ച്ചില്‍ തുടങ്ങിയ ബ്ലോഗില്‍ പോസ്റ്റുകള്‍ കുറവാണ്. നല്ല പോസ്റ്റുകള്‍ വരട്ടെ സുബൈല്‍. ബ്ലോഗിന് ധാരാളം സന്ദര്‍ശകരുണ്ടായിക്കൊള്ളും. ആശംസകള്‍.

മിന്നാമിനുങ്ങ്
http://smileysdigital.blogspot.com/

മലപ്പുറം ജില്ലയിലെ വണ്ടൂര്‍ സ്വദേശിയായ അസിമോന്റെ ബ്ലോഗ്. കുവൈത്തില്‍ ജോലി ചെയ്യുന്നു. ഫോട്ടോഗ്രാഫി, കഥ, കവിത, ലൊക്കേഷന്‍ ന്യൂസ്, പാട്ട് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി ബ്ലോഗ് പോസ്റ്റുകള്‍ വേര്‍തിരിച്ചിരിക്കുന്നു. ഉള്ളടക്കത്തിന്റെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാണെങ്കിലും ഒതുക്കമില്ലാത്ത പേജ് ലേഔട്ട് ബ്ലോഗിന്റെ എടുത്തുപറയത്തക്ക ന്യൂനത തന്നെയാണ്. ഗ്രാഫിക്സുകള്‍ കഴിയുന്നതും ഒഴിവാക്കുക. പ്രവാസ ജീവിതം ഒരു മെഴുകുതിരി പോലെയാണെന്നാണ് ബ്ലോഗറുടെ കാഴ്ചപ്പാട്. മറ്റുള്ളവര്‍ക്ക് വെളിച്ചം നല്‍കുന്നതോടൊപ്പം അത് തനിയെ ഉരുകിത്തീരുന്നു. അസിമോനില്‍ നിന്ന് കൂടുതല്‍ നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

തൃശãൂര്‍ വിശേഷങ്ങള്‍
http://thrissurviseshangal.blogspot.com/

പ്രയാണത്തിനിടയിലെ ചില ഏടുകളായിട്ട് മാത്രം തൃശãൂര്‍ വിശേഷങ്ങളെ കണക്കാക്കിയാല്‍ മതി. ജിദ്ദയില്‍ ജോലി ചെയ്യുന്ന രജിറാം തയ്യിലാണ് ബ്ലോഗര്‍. ബാല്യം മുതല്‍ നെട്ടോട്ടത്തിലായിരുന്നുവത്രെ. അധ്യാപകനായ അച്ഛന്റെ ജോലി സ്ഥലങ്ങളിലൂടെ. നിളാതീരത്തെ ചൊരി മണലില്‍ ഹരിശ്രീ കുറിച്ച്... തിരൂര്‍ കൂട്ടായിയില്‍. തിരുനാവായ നാവാമുകുന്ദാ ഹൈസ്കൂളില്‍, തൃശãൂരില്‍, മദിരാശിയില്‍, മുംബൈയില്‍, ദമ്മാമില്‍... പ്രയാണത്തിനിടെ ഒരുപാട് അനുഭവങ്ങള്‍.

പ്രണയ തൂവലുകള്‍
http://sabibava.blogspot.com/

കവിതകള്‍ക്കാണ് പ്രാമുഖ്യമെങ്കിലും കഥകളും ലേഖനങ്ങളും ബ്ലോഗിലുണ്ട്. 'പൊളിഞ്ഞുവീണ പളുങ്കുമണികള്‍' എന്ന കവിതയാണ് ഏറ്റവും പുതിയ പോസ്റ്റ്. കവിതകള്‍ സാമാന്യ നിലവാരം പുലര്‍ത്തുന്നു. പേജ് ലേഔട്ട് ഒട്ടും ആകര്‍ഷകമല്ലെന്നറിയിക്കട്ടെ. മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശിയായ സാബിറ സിദ്ദീഖാണ് ബ്ലോഗിണി. പതിനാറ് വര്‍ഷമായി സൌദിയിലാണ് താമസം. ദിനപത്രങ്ങളിലും ഇന്റര്‍നെറ്റ് മാഗസിനുകളിലുമായി തുടക്കമിട്ട എഴുത്ത് ഇപ്പോള്‍ ബ്ലോഗിലെത്തി വളരുകയാണ്. ഇനിയും ധാരാളം എഴുതുക. ബ്ലോഗിന് ഒരുപാട് സന്ദര്‍ശകരെ ലഭിച്ചുകൊള്ളും.

വി.കെ. അബ്ദു
vkabdu@gmail.com നേരുന്നു.
====================

Sunday, May 16, 2010

ഇന്‍ഫോമാധ്യമം (445) - 10/05/2010




ഹാക്കിംഗ്: താല്പര്യക്കൂടുതല്‍ കുട്ടികള്‍ക്ക്

പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കമുള്ള സൈറ്റുകളില്‍ നിന്ന് ചൈനീസ് ഇന്റര്‍നെറ്റ് നുഴഞ്ഞുകയറ്റക്കാര്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ പശ്ചാത്തലത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ജാഗരൂകരായിരിക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി സേനാംഗങ്ങള്‍ക്ക് മുറിയിപ്പ് നല്‍കിക്കഴിഞ്ഞു. സുരക്ഷാനയം വഴി ഏതുതലത്തിലുള്ള സൈബര്‍ ആക്രമണവും തടയാന്‍ പ്രതിരോധസേനയുടെ എല്ലാതലത്തിലും
നടപടിയുണ്ടെങ്കിലും ഇതിലെ പിഴവുകള്‍ കണ്ടെത്തി പഴുതുകള്‍ അടക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത മന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. അടുത്തകാലത്തെ ചില സംഭവങ്ങള്‍ ഇത്തരം സാധ്യതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഇന്ത്യയില്‍ 'എത്തിക്കല്‍ ഹാക്കര്‍'മാര്‍ വേണ്ടത്ര ഇല്ലെന്നാണ് സൈബര്‍ സുരക്ഷാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഹാക്കിംഗ് വിദഗ്ദ്ധന്‍ അങ്കിദ് ഫാദിയയുടെ അഭിപ്രായം. ഇവരുടെ ദൌര്‍ലഭ്യം രാജ്യത്തിനു തന്നെ ഭീഷണിയാവുന്ന നിലയിലേക്ക് പോകുന്ന കാലവും വിദൂരമല്ല. നാസ്കോമിന്റെ സര്‍വ്വേ പ്രകാരം സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാപാളിച്ചകള്‍ പരിഹരിക്കാന്‍ മതിയായ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള വിദഗ്ദ്ധരായ സെക്യൂരിറ്റി പ്രൊഫഷണലുകളെ ലഭിക്കാത്തത് വലിയ തലവേദനയാകുമെന്നും മുറിയിപ്പുകള്‍ വന്നുകഴിഞ്ഞു. വമ്പന്‍ കമ്പനികള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ആവശ്യമായ 'എത്തിക്കല്‍ ഹാക്കര്‍'മാരെ പോലും കിട്ടാനില്ലാത്ത സ്ഥിതിയാണ് ഇന്നുള്ളത്. ഈയൊരു സാഹചര്യം പ്രയോജനപ്പെടുത്താന്‍ ഈ രംഗത്ത് താല്പര്യമുള്ളവര്‍ തുനിഞ്ഞിറങ്ങേണ്ട സമയമാണിത്.

ഇന്റര്‍നെറ്റിലൂടെയും ഇതര നെറ്റ്വര്‍ക്കുകളിലൂടെയും അനുവാദമില്ലാതെ മറ്റുള്ളവരുടെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന വിദ്യ ഫലവത്തായി ഏറെയും പ്രയോജനപ്പെടുത്തുത് കുട്ടികളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. അതോടൊപ്പം തന്നെ പതിനാറുകാരന്‍ തന്റെ ഫെയ്സ്ബുക്ക് അക്കൌണ്ട് ഹാക്ക്ചെയ്ത് അപകീര്‍ത്തികരമായ അഭിപ്രായങ്ങള്‍ പോസ്റ്റുചെയ്തതിന് അമ്മക്കെതിരെ കേസ്സും കൊടുത്തു. കാര്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിമറിയുതിനിടയില്‍ ബ്രിട്ടണില്‍ നന്നട സര്‍വ്വേ എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. അതില്‍ പങ്കെടുത്ത 26 ശതമാനം കുട്ടികളും ഒരിക്കലെങ്കിലും ഹാക്കിംഗ് നടത്താന്‍ ശ്രമിച്ചവരാണത്രെ. കൂട്ടുകാരുടെ ഫെയ്സ്ബുക്ക്, ഇമെയില്‍ അക്കൌണ്ടുകളില്‍ ഒളിഞ്ഞുനോക്കാനാണ് പലരും ശ്രമം നടത്തിയത്. തങ്ങള്‍ ചെയ്യുന്നത് കുറ്റകൃത്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് 78 ശതമാനം കുട്ടികള്‍ ഈ ശ്രമത്തിന് മുതിര്‍ന്നത്. പൊലീസും ഐ.ടി രംഗത്തെ സെക്യൂരിറ്റി കമ്പനിയും നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങളൊക്കെ വെളിപ്പെട്ടത്.

19 വയസ്സിനു താഴെയുള്ള 1150 കുട്ടികളാണ് സര്‍വ്വേയുമായി സഹകരിച്ചത്. സ്വന്തം കമ്പ്യുട്ടറോ സ്കൂളിലെ കമ്പ്യൂട്ടറോ ഉപയോഗപ്പെടുത്തിയാണ് 50 ശതമാനം കുട്ടികളും അനധികൃത നുഴഞ്ഞുകയറ്റം നടത്തുത്. ഭൂരിഭാഗവും വെറുതെ ഒരു രസത്തിനു വേണ്ടിയാണ് ഇതില്‍ മുഴുകിയതെങ്കില്‍ ചിലര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പോടെ തന്നെയാണ് അന്യരുടെ വിവരങ്ങള്‍ മോഷ്ടിച്ചത്. അഞ്ചു ശതമാനം പേര്‍ ജോലിയിലേക്കുള്ള ഒരു ചവിട്ടുപടിയായി ഹാക്കിംഗിനെയും ക്രാക്കിംഗിനെയും കണ്ടുവെങ്കില്‍ ഇരുപത് ശതമാനം കുട്ടികള്‍ ഇതിനെ സമീപിച്ചത് പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗമായിട്ടാണ്. കുട്ടികളില്‍ കുറ്റവാസന വളര്‍ത്തുന്ന ഹാക്കിംഗ് ഭ്രമം നിരുല്‍സാഹപ്പെടുത്തി കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെ മുന്നോട്ടുപോകാനുള്ള വഴി പറഞ്ഞുകൊടുക്കേണ്ടത് മാതാപിതാക്കളും അദ്ധ്യാപകരുമാണ്. എങ്കിലും സൈബര്‍ സുരക്ഷാരംഗത്തെ ജോലിസാധ്യത മുതലാക്കാനും രാജ്യരക്ഷ മുന്‍നിര്‍ത്തി പ്രതിരോധതന്ത്രങ്ങള്‍ മെനയാനും 'എത്തിക്കല്‍ ഹാക്കിംഗ് ' പോലെയുള്ള കോഴ്സുകളിലൂടെ പുതുതലമുറയെ സജ്ജമാക്കാനും അധികൃതര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ടി.വി സിജു
tvsiju@gmail.com
*****

ഫ്ലോപ്പി ഡിസ്ക്ക് ഇനി ചരിത്രം

ഫ്ലോപ്പി ഡിസ്ക്കുകളുടെ കാലം ഔദ്യോഗികമായി അവസാനിച്ചു. ഈ രംഗത്ത് അവശേഷിച്ച അവസാനത്തെ കണ്ണിയായ വ്യവസായ ഭീമന്‍ 'സോണി' കോര്‍പ്പറേഷന്‍ ഏപ്രില്‍ 24ന് ഔദ്യോഗികമായി ഫ്ലോപ്പി നിര്‍മ്മാണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കയാണ്. ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാല്‍ 3.5 ഇഞ്ച് ഫ്ലോപ്പി ഡിസ്ക്കിന്റെ വിപണനം 2011 മാര്‍ച്ച് മുതല്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കുമെന്നാണ് സോണിയുടെ ഔദ്യോഗിക പ്രഖ്യാപനം. ഫ്ലോപ്പിയുടെ വിപണനത്തില്‍ എഴുപത് ശതമാനം കൈയ്യടക്കി വച്ചിരുന്ന സോണി നിലവിലെ സ്റ്റോക്ക് തീര്‍ക്കാനുള്ള ശ്രമമാണ് ഇനി നടത്തുക.

1971-ല്‍ ഐ.ബി.എം കമ്പനിയാണ് ഫ്ലോപ്പി ഡിസ്ക്ക് എന്ന ആശയവുമായി മുന്നോട്ടുവന്നത്. ആദ്യം വിപണിയിലെത്തിയത് 8 ഇഞ്ച് വലിപ്പത്തിലുള്ള ഡിസ്ക്കുകളായിരുന്നു. 1982-ലാണ് ഇതിന്റെ വലിപ്പം 3.5 ആയി ചുരുങ്ങിയത്. ഈ സമയത്ത് ഇതിന്റെ സംഭരണ ശേഷി വെറും 280 കിലോബയ്റ്റായിരുന്നു. പിന്നീട് 1998-99 ആയപ്പോഴേക്കും 200 മെഗാബയ്റ്റ് സംഭരണശേഷിയുള്ള ഡിസ്ക്കുകളെത്തി. സൌത്ത് ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ ഇതറിയപ്പെടുന്നത് 'സ്റ്റിഫ്ഫീസ്' എന്ന പേരിലാണ്.

ഏതാനും വര്‍ഷങ്ങളായി സേവനമവസാനിപ്പിച്ച് ഏറെക്കുറെ പിന്‍മാറിയ ഫ്ലോപ്പികള്‍ക്ക് ഐ.ടി രംഗത്ത് അവഗണിക്കാനാവാത്ത സ്ഥാനം തന്നെയുണ്ട്. രണ്ട് ദശകത്തോളം കമ്പ്യൂട്ടറുകള്‍ തമ്മില്‍ ഫയലുകള്‍ കൈമാറ്റം ചെയ്യാനും സേവ് ചെയ്യാനുമുള്ള മുഖ്യ ഉപാധിയായിരുന്നു ഫ്ലോപ്പി. അതിനാല്‍ തന്നെ ഫയല്‍ സേവ് ചെയ്യുന്നതിന്റെ ചിഹ്നമായി ഫ്ലോപ്പിയുടെ ചിത്രം വ്യാപകമായി ഉപയോഗിച്ചുതുടങ്ങി. കമ്പ്യൂട്ടര്‍ മേഖലയില്‍ ഫ്ലോപ്പിയുടെ സ്ഥാനമെന്താണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. സി.ഡി, ഡി.വി.ഡി, യു.എസ്.ബി ഫ്ലാഷ് ഡ്രൈവ് തുടങ്ങിയ സ്റ്റോറേജ് മാധ്യമങ്ങളുടെ തള്ളിക്കേറ്റമാണ് ഫ്ലോപ്പി ഡിസ്ക്കുകള്‍ക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. അടുത്ത വര്‍ഷമാണ് വിപണനം ഔദ്യോഗികമായി അവസാനിക്കുന്നതെങ്കിലും 1998-ല്‍ തന്നെ ഫ്ലോപ്പിയുടെ മരണമണി മുഴങ്ങിത്തുടങ്ങിയിരുന്നു. ആ വര്‍ഷം ആപ്പിള്‍ കമ്പനി പുറത്തിറക്കിയ 'ജി.3 മാക്' കമ്പ്യൂട്ടറില്‍ ഫ്ലോപ്പി ഡ്രൈവ് ഉള്‍പ്പെടുത്താതെയാണ് വിപണിയിലെത്തിയത്. 2003-ല്‍ കമ്പനിയും ഇതേ തീരുമാനം നടപ്പാക്കിയതോടെ ഫ്ലോപ്പിയുടെ കാലം അവസാനിച്ചുവരികയായിരുന്നു.

അതേസമയം ഇന്ത്യയിലും ജപ്പാനിലുമൊക്കെ ധാരാളം കമ്പ്യൂട്ടറുകളില്‍ ഇപ്പോഴും ഫ്ലോപ്പി ഡിസ്ക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വസ്തുത. സോണിയുടെ കണക്ക് പ്രകാരം ജപ്പാനില്‍ മാത്രം കഴിഞ്ഞ വര്‍ഷം രണ്ട് കോടിയിലധികം ഫ്ലോപ്പികള്‍ വിറ്റഴിഞ്ഞുവത്രെ. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അവസാനത്തെ ഓര്‍ഡര്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നുവെന്നും സോണി അറിയിക്കുന്നു. ഫ്ലോപ്പി ഡിസ്ക്ക് എന്താണെന്ന് പോലും അറിയാത്ത തലമുറയാണ് ഇനി വരാന്‍ പോകുന്നത്.

നബീല്‍ ബെദയില്‍
nabeelvk@gmail.com
*****

വെബ് കൌതുകങ്ങള്‍

ലോകസഞ്ചാരം നെറ്റിലൂടെ

കാശുമുടക്കില്ലാതെ ഒരു ലോകസഞ്ചാരം നടത്തിയാലോ? സംഗതി വളരെ എളുപ്പമാണ്. http://www.earthtv.com/en എന്ന സൈറ്റില്‍ കയറി നമുക്കൊരു വിര്‍ച്ച്വല്‍ ടൂര്‍ നടത്തിക്കളയാം. അഞ്ചു വന്‍കരകളില്‍ സ്ഥാപിച്ചിട്ടുള്ള എഴുപതോളം വീഡിയോ ക്യാമറകള്‍ ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂറും അയക്കുന്ന ചിത്രങ്ങളുടെ സഹായത്തോടെ ലോകത്തിന്റെ മുക്കുമൂലകളിലൂടെ നമുക്ക് അതിവേഗത്തില്‍ 'സഞ്ചരിച്ചു'കൊണ്ടിരിക്കാം. ഏതു വന്‍കരയിലാണ് പോകേണ്ടതെന്നുവെച്ചാല്‍ സൈറ്റിന്റെ മുഖപ്പേജില്‍ വലതു ഭാഗത്തു കാണുന്ന ലീസ്റ്റില്‍ നോക്കി ക്ലിക്ക് ചെയ്താല്‍ മതി. പ്രധാന നഗരങ്ങളുടെ ഇനം തിരിച്ചുള്ള ലീസ്റ്റാാണ് ആവശ്യമെങ്കില്‍ വെബ്പേജിന്റെ താഴേക്കു സ്ക്രോള്‍ ചെയ്താല്‍ അതും ലഭ്യമാണ്. അവിടെ ക്ലിക് ചെയ്തുകൊണ്ടോ സ്ലൈഡറുകളുപയോഗിച്ചുകൊണ്ടോ പടിപടിയായി മുന്നേറി ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് കൃത്യമായി എത്തിച്ചേരാം. ഒറ്റ വ്യൂവില്‍ ദൃശ്യങ്ങള്‍ കാണുന്നതിനു പകരം ക്യാമറക്കണ്ണുകള്‍ വിവിധ ദിശകളിലേക്കു തിരിച്ചുകൊണ്ടും കാഴ്ചകള്‍ കാണാനുള്ള സംവിധാനമുണ്ട്. ചിത്രങ്ങള്‍ വ്യക്തവും മിഴിവുറ്റവയുമായിരിക്കും. ഓരോ സ്ഥലത്തിന്റെ പ്രത്യേകതകളെക്കുറിച്ചുള്ള വിവരണങ്ങളും മാപ്പുകളും പ്രാദേശിക കാലാവസ്ഥാ റിപ്പോര്‍ട്ടുകളും ഒപ്പം ലഭ്യമാണ്. ഇമ്പമേറിയ സംഗീതത്തിണെന്റ അകമ്പടിയോടുകൂടിയാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയെന്നത് സൈറ്റിലൂടെയുള്ള സഞ്ചാരത്തെ കൂടുതല്‍ രസകരമാക്കുന്നു.

പി.കെ.എ. റഷീദ്
raizlamaryam@hotmail.com
===============



സന്ദര്‍ശകര്‍ ഇതുവരെ...