Saturday, September 12, 2009

ഇന്‍ഫോമാധ്യമം (417) - 07/09/2009



വിന്‍ഡോസ് 7 ന്റെ ആക്റ്റിവേഷന്‍ കോഡ് ഹാക്ക് ചെയ്തു

ചൈനയില്‍ പോയിട്ടാണെങ്കിലും വിദ്യ നേടണമെന്നാണ് ആപ്ത വാക്യം. വെറും വിദ്യ മാത്രല്ല. വിവര സാങ്കേതിക വിദ്യയുടെയും അവസ്ഥ ഇതുതന്നെ. അമേരിക്കന്‍ കുത്തക കമ്പനിയായ മൈക്രോസോഫ്റ്റ് കമ്പനി അടുത്ത ഒകടോബറില്‍ പുറത്തിറക്കുമെന്ന് ഔദ്യേഗികമായി പ്രഖ്യാപിച്ച പുതിയ ഓപറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 7^ന്റെ ആക്റ്റിവേഷന്‍ കോഡ് കൈവശപ്പെടുത്തുന്നതില്‍ ചൈനക്കാരായ ഒരുപറ്റം ഹാക്കര്‍മാര്‍ വിജയിച്ചതായി പ്രമുഖ പത്രങ്ങള്‍ ഈയ്യിടെ റിപ്പോര്‍ട്ട് ചെയ്തു. വിന്‍ഡോസ് 7^ന്റെ ഔദ്യോഗിക ലോഞ്ചിംഗിന് മുമ്പായി, ചൈന ഉള്‍പ്പെടെ ലോകത്തെങ്ങുമുള്ള കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് മൈക്രോസോഫ്റ്റ് കൈമാറിയ വിന്‍ഡോസിന്റെ പുതിയ പതിപ്പ് കൈവശപ്പെടുത്തിക്കൊണ്ടാണ് ഹാക്കര്‍മാര്‍ ഇത് തരപ്പെടുത്തിയത്. സംഭവം മൈക്രോസോഫ്റ്റിനെ ഞെട്ടിപ്പിച്ചിരിക്കയാണ്. ഒറിജിനല്‍ പതിപ്പ് വിപണിയിലെത്തുന്നതിന് മുമ്പായി വിന്‍ഡോസിന്റെ വ്യാജ പതിപ്പുകള്‍ വിപണി കീഴക്കുമെന്നാണ് കമ്പ്യൂട്ടര്‍ ലോകത്ത് പ്രചരിക്കുന്ന വാര്‍ത്ത. അതായത് പ്രത്യേകം വെബ്സൈറ്റുകളിലൂടെയും വ്യാജ സിഡികളിലൂടെയും ഓപറേറ്റിംഗ് സിസ്റ്റം ഉപയോക്താക്കള്‍ക്ക് യഥേഷ്ടം ലഭ്യമാക്കാനാവും.

വ്യാജനാണെങ്കിലും ഇതിന് ഒറിജിനല്‍ പതിപ്പിന്റെ എല്ലാ സവിശേഷതകളും സൌകര്യങ്ങളുമുണ്ടായിരിക്കും. മൈക്രോസോഫ്റ്റിന്റെ സെര്‍വറുകള്‍ക്ക് ഇതിനെ തിരിച്ചറിയാനാവില്ലെന്നും അതിനാല്‍ ഒറിജിനല്‍ പതിപ്പ് പോലെത്തന്നെയായിരിക്കും ഇതിനെ കൈകാര്യം ചെയ്യുക എന്നും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ അവലോകനം ചെയ്ത പ്രമുഖ വെബ് പോര്‍ട്ടലുകള്‍ എഴുതുന്നു. അതേസമയം വിന്‍ഡോസിന്റെ ആക്റ്റിവേഷന്‍ കോഡ് ഹാക്ക് ചെയ്തത് തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതിന്നെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മൈക്രോസോഫ്റ്റ് വെളിപ്പെടുത്തി. ഇത്തരം വ്യാജ പതിപ്പുകള്‍ ഉപയോഗിക്കുന്നതിനെതിരെ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ഇതുമുഖേന വൈറസ് ആക്രമണം പോലുള്ള മാരകമായ പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്നും ചിലപ്പോള്‍ കമ്പ്യൂട്ടറിലെ മൊത്തം ഡാറ്റകള്‍ തന്നെ നശിപ്പിക്കപ്പെട്ടേക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

മരുപ്പച്ച
http://maruppacha.com/

സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ പുതിയ തലങ്ങളിലേക്ക് വളരുകയാണ്. ഒരുകൂട്ടം വ്യക്തികള്‍ക്ക് കൂട്ടായ ശ്രമമെന്ന നിലക്ക് ബ്ലോഗ് സൈറ്റുകള്‍ രൂപകല്‍പന ചെയ്യാനും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പോസ്റ്റുകള്‍ നല്‍കാനും സാധ്യമായിരിക്കുന്നു. ഈ സാധ്യത പ്രയോജനപ്പെടുത്തി മലയാളത്തില്‍ നിര്‍മ്മിച്ച മികച്ചൊരു ബ്ലോഗാണ് മരുപ്പച്ച. ഷാര്‍ജ സംവേദന വേദിയുടെ ആഭിമുഖ്യത്തില്‍ ഒരുപറ്റം കലാസ്നേഹികളാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ഗാത്മക സാഹിത്യ രചനകളെ പ്രോല്‍സാഹിപ്പിക്കലാണ് ബ്ലോഗിന്റെ ലക്ഷ്യം. ഇതിനകം ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സാധിച്ച ഈ ബ്ലോഗ് മലയാളത്തിലെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് രംഗത്ത് പുതിയൊരു തരംഗത്തിന് തുടക്കം കുറിച്ചിരിക്കയാണ്.

ഗണിതശാസ്ത്രത്തിനൊരു ബ്ലോഗ്
http://www.mathematicsschool.blogspot.com/

സംസഥാനത്തെ ഒരു പറ്റം അധ്യാപകരുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന ഈ ബ്ലോഗിന്റെ മുഖ്യ ലക്ഷ്യം ഗണിത ശാസ്ത്ര സംബന്ധമായി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കുക എന്നതാണ്. ഈ വിഷയത്തില്‍ ഒട്ടേറെ കനപ്പെട്ട പോസ്റ്റുകള്‍ ബ്ലോഗിലുള്‍പ്പെടുത്തിയിരിക്കുന്നു. ചുരുങ്ങിയ കാലയളവില്‍ ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സാധിച്ച ബ്ലോഗിന് സാങ്കേതിക നേതൃത്വം നല്‍കുന്നത് കെ.ജി. ഹരികുമാര്‍ എടവനക്കാട്, വി.കെ. നിസാര്‍ അഴീക്കോട് എന്നിവരാണ്.

ചിത്രകാരന്‍
http://chithrakarans.blogspot.com/

സുഖിപ്പിക്കല്‍ ആര്‍ക്കും നടത്താവുന്ന ഉപരിപ്ലവമായ മാന്യതയാണ്. എല്ലാവരും സുഖലോലുപരായി കമ്പോള സംസ്കാരത്തിന്റെ ലഹരിയില്‍ ആറാടുമ്പോള്‍ അപ്രിയ സത്യങ്ങള്‍ കാണാനും പറയാനും ആരെങ്കിലും വേണമല്ലോ. തന്റെ ബ്ലോഗിന്റെ മുഖമുദ്രയായ ഈ ദൌത്യമാണ് ചിത്രകാരന്‍ എന്ന ബ്ലോഗര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രകാരന്‍ എളിയ രീതിയില്‍ ആ ധര്‍മ്മം നിറവേറ്റട്ടെ. ബ്ലോഗിലൂടെ ഇതുതന്നെയാണ് ചിത്രകാരന്‍ നിറവേറ്റുന്നത്. ചിന്തകള്‍ അബ്സ്ട്രാറ്റ് ആകുക സാധാരണമാണ്. ഉദ്ദേശ ശുദ്ധി മാത്രം വിലമതിക്കാന്‍ ചിത്രകാരന്‍ താല്‍പര്യപ്പെടുന്നു.

കേരള ബ്ലോഗ് അക്കാദമി
http://keralablogacademy.blogspot.com/

ബ്ലോഗിനെ സനേഹിക്കുകയും തങ്ങളുടെ ബ്ലോഗുകളിലൂടെ മലയാള ഭാഷക്ക് ഇന്റര്‍നെറ്റില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്ത ഒരുപറ്റം ബ്ലോഗര്‍മാരുടെ കൂട്ടായ്മയാണ് 'കേരള ബ്ലോഗ് അക്കാദമി' എന്ന ബ്ലോഗ്. മലയാളം ബ്ലോഗുകളെക്കുറിച്ചും ബ്ലോഗര്‍മാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ക്ക് പുറമെ കേരള ബ്ലോഗ് അക്കാദമി ഇടക്ക് സംഘടിപ്പിക്കാറുള്ള ബ്ലോഗര്‍മാരുടെ ഒത്തുചേരലും ഇതില്‍ വിഷയമാണ്. ജൂലൈ അവസാന വാരത്തില്‍ എറണാകുളത്തെ ചെറായില്‍ സംഘടിപ്പിച്ച ബ്ലോഗര്‍മാരുടെ ഒത്തുചേരലിന്റെ വിശദവിവരങ്ങളും ബ്ലോഗില്‍ കാണാം.

നമ്മുടെ ബൂലോകം
http://boolokamonline.blogspot.com/

ബൂലോക വാര്‍ത്തകള്‍ക്കും ബൂലോക രസങ്ങള്‍ക്കുമായി ഒരു ഇ^പത്രം. അതാണ് നമ്മുടെ ബൂലോകം. നര്‍മം തുളുമ്പുന്ന ലേഖനങ്ങളും അഭിമുഖങ്ങളും ഈ ബ്ലോഗിന്റെ സവിശേഷതയാണ്. അരുണ്‍ v/s നട്ടപ്പിരാന്തന്‍, ഒരു അവിവാഹിതന്റെ ഓണ സദ്യ, ബൂലോകത്തെ മാവേലികള്‍, ഓണം വിത്ത് ഓണം, ഏറനാടന്‍ കഥകള്‍ തുടങ്ങിയ പോസ്റ്റുകളൊക്കെ രസകരമായിരിക്കുന്നു. ബ്ലോഗ് വിശകലനം, എന്റെ ഇഷ്ട ബ്ലോഗ് തുടങ്ങിയ ഒട്ടേറെ പംക്തികളും ബ്ലോഗില്‍ വായിക്കാം.

വി.കെ. അബ്ദു
vkabdu@gmail.com
*****
വെബ് കൌതുകങ്ങള്‍

സെര്‍ച്ച് എഞ്ചിനുകള്‍ക്കൊരു വെബ് പേജ്

ഏതു വിഷയത്തെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കുതിനും ലഭ്യമായ വിവരങ്ങളുടെ ആധികാരികത പരിശോധിക്കുതിനും അഭ്യസ്തവിദ്യര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇക്കാലത്ത് ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെയാണല്ലോ. ഗൂഗിള്‍, യാഹൂ, എം.എസ്.എന്‍ (ഇപ്പോള്‍ ബിംഗ്്) തുടങ്ങിയ സെര്‍ച്ച് എഞ്ചിനുകളില്‍ കയറി കീവേഡുകള്‍ കൊടുത്താല്‍ ലഭ്യമായകുന്ന ലിങ്കുകളില്‍ നിന്നും ലിങ്കുകളിലൂടെ പലവട്ടം കയറിയിറങ്ങുമ്പോള്‍ നമുക്കാവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നു. അതുപോലത്തന്നെ ഒരു സെര്‍ച്ച് എഞ്ചിനില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ തൃപ്തികരമല്ലെന്ന് തോന്നുന്ന പക്ഷം മറ്റേതെങ്കിലും സെര്‍ച്ച് എഞ്ചിനുകളില്‍ കയറി അന്വേഷണം തുടരുകയുമാവാം. പക്ഷേ സെര്‍ച്ച് എഞ്ചിനുകളില്‍ മാറിമാറി യു.ആര്‍.എല്‍ അടിച്ചു കയറുകയെന്നത് സമയമെടുക്കുന്ന പക്രിയയാണ്. എന്നാല്‍ നിങ്ങള്‍ക്ക് ദൈനംദിന സെര്‍ച്ചിന് ആവശ്യമായ സാധാരണ സെര്‍ച്ച് എഞ്ചിനുകള്‍ മുതല്‍ സ്പെഷ്യലൈസ്ഡ് സെര്‍ച്ച് എഞ്ചിനുകള്‍ വരെയുള്ളവയിലേക്ക് ഡെസ്ക്ടോപ്പില്‍ നിന്ന് ഒരേയൊരു ക്ലിക്കിലൂടെ കയറാനൊക്കുമെങ്കില്‍ സംഗതി വളരെ എളുപ്പമായിരിക്കില്ലേ? അത്തരമൊരു സംവിധാനമാണ് http://wisestart.co.uk/ എന്ന സെര്‍ച്ച് പോര്‍ട്ടല്‍ അവതരിപ്പിക്കുന്നത്. സൈറ്റിന്റെ മുഖപ്പേജില്‍ ഇനം തിരിച്ച് വിന്യസിച്ചിട്ടുള്ള ഐക്കണുകളില്‍ ക്ലിക്ക് ചെയ്ത് അഞ്ഞൂറില്‍ പരം സെര്‍ച്ച് എഞ്ചിനുകളിലേക്ക് നേരിട്ട് പ്രവേശിച്ച് നിങ്ങള്‍ക്കു സെര്‍ച്ച് നടത്താം. വളരെ മനോഹരമായി വര്‍ഗീകരിച്ച് അടുക്കിവെച്ചിട്ടുള്ള ഐക്കണുകളില്‍ നിന്നും നിങ്ങള്‍ക്കാവശ്യമുള്ള ഏതു സെര്‍ച്ച് പോര്‍ട്ടലിന്റെ ഐക്കണ്‍ കണ്ടു പിടിക്കുന്നതും വളരെ എളുപ്പമായിരിക്കും. പരീക്ഷിച്ചു നോക്കൂ.

റയിസ്ല മര്‍യം
raizlamaryam@hotmail.com
*****

നോക്കിയയുടെ റമദാന്‍ സൈറ്റ്

ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനിയായ നോക്കിയ മൊബൈല്‍ ഫോണില്‍ പ്രവര്‍ത്തിപ്പിക്കാനായി രൂപകല്‍പന ചെയ്ത ഒട്ടേറെ ഇസ്ലാമിക സോഫ്റ്റ്വെയറുകളുമായി രംഗത്തെത്തിയിരിക്കുന്നു. മൊബൈല്‍ ഫോണിന് വേണ്ടിയുള്ള സമ്പൂര്‍ണ്ണ മുസ്ഹഫ്, ഹദീസ് ഗ്രന്ഥങ്ങള്‍, വിവിധ പ്രദേശങ്ങളിലെ നമസ്കാര സമയം, ആശംസാ കാര്‍ഡുകള്‍, സക്കാത്ത് കാല്‍ക്കുലേറ്റര്‍, ഹജ്ജ് ഗൈഡ്, പ്രാര്‍ത്ഥനകള്‍ തുടങ്ങിയ സോഫ്റ്റ്വെയറുകള്‍ ഇതിലുള്‍പ്പെടുന്നു. ഹദീസ് ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ഏറെ പ്രശസ്തമായ ബുഖാരി, മുസ്ലിം, രിയാദുസ്സാലിഹീന്‍, നവവിയുടെ നാല്‍പത് ഹദീസുകള്‍ എന്നിവയാണ് സോഫ്്റ്റ്വെയറിലുള്‍പ്പെടുത്തിയിരിക്കുന്നു. ഹദീസുകള്‍ എസ്.എം.എസ് സന്ദേശങ്ങളായി അയക്കാനും ഇതില്‍ സൌകര്യമുണ്ട്. ഖുര്‍ആന്‍ സോഫ്്റ്റ്വെയറില്‍ ഉസ്മാനി ലിപിയിലുള്ള മുസഹഫിന് പുറമെ പ്രശസ്ത ഖുര്‍ആന്‍ പാരായണക്കാരായ ഹുദൈഫി, ശുറൈം, സുദൈസ് എന്നിവരുടെ പാരായണം കേള്‍ക്കാനും സൌകര്യമുണ്ട്. നോക്കയയുടെ 5130, 5800, 6120, 6300, 6303, 6720, 6730, 7210, E66, E75, N86, N97 തുടങ്ങിയ ഹാന്‍ഡ്സെറ്റുകളിലെല്ലാം സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കും. http://www.nokia.com/ramadan എന്ന സൈറ്റിലൂടെ സോഫ്റ്റ്വെയറുകള്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
*****

ഖുര്‍ആന്‍ ഓഡിയോ ലൈബ്രറി
വിശ്വാസികള്‍ക്ക് പുണ്യങ്ങള്‍ വാരിക്കൂട്ടാനുള്ള അസുലഭ അവസരമാണ് റമദാന്‍. വ്രതാനുഷ്ഠാനത്തോടൊപ്പം വിശുദ്ധ വേദ ഗ്രന്ഥമായ ഖുര്‍ആനും ഏറെ പാരായണം ചെയ്യപ്പെടുന്ന മാസമാണിത്. സാധ്യമായ വിധത്തില്‍ അവര്‍ ഖുര്‍ആന്‍ പാരായണത്തിനും പാരായണം കേള്‍ക്കാനും സമയം കണ്ടെത്തുന്നു. ഖുര്‍ആന്‍ പാരായണം ഹൃദ്യമായി ശ്രവിക്കാനും സൌജന്യമായി എം.പി 3 ഫോര്‍മാറ്റില്‍ ഡൌണ്‍ലോഡ് ചെയ്യാനും സൌകര്യമൊരുക്കുകയാണ് www.mp3quran.net എന്ന വെബ്സൈറ്റ്. ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച് തുടങ്ങിയ അഞ്ച് ഭാഷകളില്‍ സൈറ്റ് ലഭ്യമാണ്. അറബ് ലോകത്തെ പ്രശസ്തരായ എഴുപതോളം 'ഖാരിഉ'കളുടെ ഖുര്‍ആന്‍ പാരായണം സൈറ്റില്‍ ലഭ്യമാണ്. മുസ്ലിം ലോകത്തുള്ള എല്ലാവര്‍ക്കും വേണ്ടി സജ്ജമാക്കിയ ഈ സൈറ്റ് റമദാനില്‍ കൂടുതല്‍ സജീവമാവുകയാണ്. വിശുദ്ധിയുടെ നാളുകളില്‍ ഈ സൈറ്റിലൂടെയുള്ള യാത്ര ഏറെ ഹൃദ്യമായിരിക്കുമെന്നതില്‍ സംശയമില്ല.

ഹാരിസ് വാണിമേല്‍
kpharis@maktoob.com
========================

Sunday, September 06, 2009

ഇന്‍ഫോമാധ്യമം (416) - 31/08/2009




ഫയര്‍ഫോക്സിന് നുറ് കോടി ഡൌണ്‍ലോഡ്

ആഗോളവ്യാപകമായി ഇന്റന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ വര്‍ദ്ധിച്ചുവരികയാണ്. അതോടൊപ്പം വെബ് ഇനേബിള്‍ഡ് രീതിയിലെ മൊബൈല്‍ ഫോണുകള്‍ എല്ലായിടത്തും ആധിപത്യം സ്ഥാപിക്കുന്നുമുണ്ട്. നമ്മുടെ വ്യക്തിപരമായ ചെയ്തികളും പ്രൊഫഷണല്‍ കാര്യങ്ങളും പലതും വെബിലേക്ക് ചേക്കേറിക്കഴിഞ്ഞു. ഇതൊക്കെ കൂട്ടിവായിക്കുമ്പോള്‍ വെബ് ബ്രൌസര്‍ മാര്‍ക്കറ്റ് നാളത്തെ ബിസിനസ്സിന്റെ ചുക്കാന്‍പിടിക്കുന്ന നിലയിലേക്കാണ് കുതിക്കുന്നതെന്ന് മനസ്സിലാക്കാനാവും. അതുകൊണ്ടുതന്നെയാണ് ബ്രൌസര്‍ വിപണിയില്‍ മത്സരിക്കാന്‍ തയ്യാറായി പ്രമുഖന്മാര്‍ കൊമ്പുകോര്‍ത്തു തുടങ്ങിയതും.

തൊണ്ണൂറുകളില്‍ മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ളോററും നെറ്റ്സ്കേപ്പ് നേവിഗേറ്ററും തമ്മില്‍ നടന്ന 'ബ്രൌസര്‍ യുദ്ധം' തിരിച്ചുവരുന്ന പ്രതീതിയാണ് ഇപ്പോഴുള്ളത്. എതിരാളികളില്‍ മാറ്റമുണ്ടെന്നേയുള്ളൂ. മത്സരം മുമ്പത്തേക്കാള്‍ കടുത്തതും. ആപ്പിള്‍, മൈക്രോസോഫ്റ്റ്, മോസില്ല, ഗൂഗിള്‍, ഒപേര എന്നിവര്‍ക്കൊക്കെ ലോകം തന്നെ വിരല്‍തുമ്പിലെത്തിക്കുന്ന ഇന്റര്‍നെറ്റിലേക്കുള്ള കവാടത്തിന്റെ കാവല്‍ക്കാരാവണം. വിപണിയുടെ അറുപത് ശതമാനം കൈയ്യടക്കി മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ മുന്നിലാണെങ്കിലും അതിനെ കടത്തിവെട്ടാനാണ് രണ്ടാമനായ ഫയര്‍ഫോക്സ് കുതിക്കുന്നത്. ഇവരുടെ വിപണി വിഹിതം 31 ശതമാനമാണ്. മത്സരത്തിന് തയ്യാറായി തന്നെയാണ് ഗൂഗിള്‍ തങ്ങളുടെ ക്രോമിനെ ഇപ്പോള്‍ തൊടുത്തുവിട്ടിരിക്കുന്നത്. ആപ്പിള്‍ സഫാരി, ഒപേര എന്നീ ബ്രൌസറുകളുടെ വിപണി അഞ്ചു ശതമാനത്തില്‍ താഴെയാണ്. നേരത്തെ ഇന്റര്‍നെറ്റ് എക്സ്പ്ളോററും നെറ്റ്സ്കേപ് നേവിഗേറ്ററും തമ്മിലുണ്ടായ മത്സരമാണ് മൈക്രോസോഫ്റ്റിനെ ആന്റിട്രസ്റ്റ് കേസ്സുകളില്‍ കുടുക്കിയത്. ഇന്ന് ഇന്റര്‍നെറ്റ് എക്സ്പ്ളോററിനോടൊപ്പം മത്സരിക്കുന്നതില്‍ പ്രധാനപ്പെട്ടത് ഫയര്‍ഫോക്സും ഗൂഗിളിന്റെ ക്രോം ബ്രൌസറുമാണ്.

ഡൌണ്‍ലോഡിന്റെ തിളക്കത്തില്‍ ഫയര്‍ഫോക്സ്

മത്സരം മുറുകുന്നതിനിടയിലാണ് ഓപ്പണ്‍സോഴ്സ് വെബ് ബ്രൌസറായ ഫയര്‍ഫോക്സിന്റെ ഡൌണ്‍ലോഡിംഗ് നൂറ് കോടി കവിഞ്ഞെന്ന വാര്‍ത്ത പുറത്തുവരുന്നത്. ആദ്യ പതിപ്പ് വിപണിയിലെത്തിയ ശേഷം ഇതുവരെയുള്ള ഡൌണ്‍ലോഡിംഗിന്റെ കണക്കാണിത്. കഴിഞ്ഞ വര്‍ഷം ഫയര്‍ഫോക്സ് അധികൃതര്‍ ഡൌണ്‍ലോഡിംഗിനു വേണ്ടി മാത്രം ഒരു ദിവസം (ഡൌണ്‍ലോഡിംഗ് ഡേ) തന്നെ പ്രഖ്യാപിച്ചിരുന്നു. അന്ന് 24 മണിക്കൂറിനുള്ളില്‍ 80 ലക്ഷം തവണ ഇതിന്റെ ഇന്‍സ്റ്റലേഷന്‍ ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടു. ഇതിനുശേഷമാണ് പുതിയ വേര്‍ഷന്‍ 3.5 രംഗത്തെത്തിയത്. നൂറു കോടി ഡൌണ്‍ലോഡുമായി മുന്‍പന്തിയിലെത്തിയ വിവരം ഫയര്‍ഫോക്സ് പ്രഖ്യാപിക്കുന്നത് ഇക്കഴിഞ്ഞ ജൂലായ് പത്തിനാണ്. ഇത് ഇന്റര്‍നെറ്റ് ബ്രൌസര്‍ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ബ്രൌസറിന്റെ ഓട്ടോമാറ്റിക് അപ്ഡേറ്റുകള്‍ ഇതിലുള്‍പ്പെടുന്നില്ല.

ഇത് സംബന്ധമായി ഫയര്‍ ഫോക്സ് ഡയറക്ടര്‍ മൈക്ക് ബെല്‍സ്നര്‍ പറയുന്നത് ഇങ്ങനെയാണ്. '30 കോടി ഉപയോക്താക്കളാണ് ഫയര്‍ഫോക്സിന് ഇന്നുള്ളത്. കഴിഞ്ഞ വര്‍ഷം വരെ അത് 17.5 കോടിയായിരുന്നു. നൂറു കോടി ഡൌണ്‍ലോഡ് നടന്നിട്ടുണ്ടെന്ന് കരുതി അത്രയും ഉപയോക്താക്കളുണ്ടെന്ന് തെറ്റിദ്ധരിക്കരുത്. എങ്കിലും വര്‍ദ്ധിച്ചുവരുന്ന ഉപയോക്താക്കളുടെ എണ്ണം പ്രതീക്ഷക്ക് വകനല്‍കുന്നതാണ്'. ഇന്റര്‍നെറ്റ് എക്സ്പ്ളോററിന്റെ എട്ടാം പതിപ്പ് വിപണിയിലെത്തി നാലു മാസം കഴിഞ്ഞിട്ടും 20 കോടി ആളുകള്‍ മാത്രമേ അത് ഡൌണ്‍ലോഡ് ചെയ്തിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഫയര്‍ഫോക്സ് വിപണിയില്‍ തീര്‍ക്കുന്നത് ചരിത്രം തന്നെയാണെന്ന് കമ്പനി അവകാശപ്പെടുന്നു.

മോസില്ല ഫൌണ്ടേഷന്‍ 2002-ലാണ് ആദ്യമായി ഫയര്‍ഫോക്സ് ബ്രൌസര്‍ പുറത്തിറക്കിയത്. ഇതിന്റെ മൂന്നാം പതിപ്പിന് ആദ്യ ദിവസത്തില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ ഡൌണ്‍ലോഡിംഗിലൂടെ ഗിന്നസ് ബുക്കിലേക്ക് കയറാനും ഫയര്‍ഫോക്സിനായി. പുതിയ ബ്രൌസര്‍ പുറത്തിറക്കാനുള്ള മോസില്ലയുടെ ശ്രമങ്ങള്‍ പുരോഗമിച്ചുവരികയാണ്. അതിന്റെ ഡൌണ്‍ലോഡിംഗിനായി പുതിയ വെബ്സൈറ്റ് തന്നെ നിര്‍മ്മിക്കാനും പരിപാടിയുണ്ട്.

ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ 8.0 വേര്‍ഷന്‍ പുറത്തിറങ്ങി നാലു മാസത്തിനുള്ളില്‍ 20 കോടി തവണ ഡൌലോഡിംഗ് നടന്നെങ്കിലും കാര്യമായ അപ്ഡേറ്റുകളൊന്നും ഈ വേര്‍ഷനില്‍ മൈക്രോസോഫ്റ്റ് നടത്തിയിട്ടില്ല. അഞ്ചാം സ്ഥാനത്തുള്ള ഒപേരാ ബ്രൌസര്‍ 27 കോടി തവണ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. 2003 മുതല്‍ കമ്പനിയുടെ മാത്രം സര്‍വ്വറുകളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തതിന്റെ കണക്കാണിത്. ആദ്യകാലങ്ങളില്‍ മുപ്പതിനായിരത്തിനും നാല്പതിനായിരത്തിനും ഇടയില്‍ ദിനംപ്രതി ഡൌണ്‍ലോഡുകള്‍ നടന്നു. പിന്നീട് ഇത് രണ്ട് ലക്ഷം വരെ എത്തി. മൊബൈല്‍ ഫോണുകള്‍ക്കുള്ള ബ്രൌസറായ ഒപേരാ മിനി പതിപ്പിന് ഇപ്പോള്‍ 50 കോടി ഉപയോക്താക്കളുണ്ടത്രെ.

ടി.വി. സിജു
tvsiju@gmail.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്
'ബൂലോക' ഡയറക്ടറി
http://malayaliblogs.blogspot.com/

മലയാളം ബ്ലോഗിനൊരു ഡയറക്ടറി. സ്വന്തം യുക്തിക്കനുസരിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഇഷ്ടപ്പെടുന്നു. ജാതി^മത^രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി മനുഷ്യനെ മനുഷ്യനായി കാണാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യന്‍ എന്നാണ് 'അജ്ഞാതന്‍' എന്ന തൂലികാ നാമം സ്വീകരിച്ച ബ്ലോഗര്‍ സ്വയം പരിചയപ്പെടുത്തുന്നത്. ഒട്ടേറെ മലയാളം ബ്ലോഗുകള്‍ പെറുക്കിയെടുത്ത് ഇതില്‍ അടുക്കി വെച്ചതായി കാണാം.

പരിണാമം
http://parinaamam.blogspot.com

ഇതൊരു യുദ്ധക്കളം. ചില അനീതികള്‍ക്കെതിരെ സന്ധിയില്ലാതെ പോരാടാനുള്ള ചെറിയ ശ്രമം. കൂടെ നല്ല സംവാദങ്ങള്‍ക്ക് ഒരിടവും. പിന്നെ പരിണാമ സിദ്ധാന്തം പോലെ ചില അശാസ്ത്രീയ അന്ധവിശ്വാസങ്ങളെ കുഴിച്ചു മൂടാനുള്ള ശ്മശാനവും. യുക്തിവാദവും ദൈവവിശ്വാസവും മലയാളം ബ്ലോഗിലൂടെ ഇവിടെ ഏറ്റുമുട്ടുന്നു. ഫൈസല്‍ കൊണ്ടോട്ടിയാണ് ബ്ലോഗര്‍.

ആല്‍ത്തറ
http://aaltharablogs.blogspot.com/

എല്ലാവര്‍ക്കും ഓണാശംസകളര്‍പ്പിക്കുന്ന ഈ ബ്ലോഗ് ബൂലോകത്തെ ഏക ആല്‍ത്തറയാണെന്നാണ് അവകാശശപ്പടുന്നത്. വെറും ആശംസകള്‍ മാത്രമല്ല. ഓണാഘോഷത്തോടനുബന്ധിച്ച് നിത്യവും ഓരോ ചോദ്യമുഉണ്ട്. 'വാമന അവതാരത്തിന് ശേഷമാണ് പരശുരാമ അവതാരം. പരശുരാമന്‍ മഴു എറിഞ്ഞു കേരളം ഉണ്ടായി എന്ന് ഐതിഹ്യം. അപ്പോള്‍ മഹാബലി ഏത് രാജ്യത്തിലെ രാജാവായിരുന്നു?' അഞ്ചാമത്തെ ചോദ്യമിതാണ്. ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ അടുത്ത ദിവസത്തെ മഹാബലി. ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഒരുപാട് നിബന്ധനകളുണ്ട്. അവ അറിയാന്‍ ആല്‍ത്തറ സന്ദര്‍ശിക്കുക.

സന്ദേശം ബൂലോക മാസിക
http://snehasandesham.blogspot.com/

ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് എന്നാണ് 'സന്ദേശം ബൂലോക മാസിക' ഉയര്‍ത്തിക്കാട്ടുന്ന സന്ദേശം. പുതിയ ലക്കത്തിലെ പനിയും പന്നിപ്പനിയും, നബിയുടെ ഹിജ്റ ബൈബിളില്‍, വീട് ^ അനുഗ്രഹവും ശാപവും, മാതൃഹൃദയം തുടങ്ങിയ പോസ്റ്റുകളൊക്കെ ഈ സന്ദേശം ഉള്‍ക്കൊള്ളുന്നവയാണ്. സക്കീര്‍ ഹുസൈന്‍ തുവ്വൂരാണ് എഡിറ്റര്‍. സലാഹുദ്ദീന്‍ ഇ.കെ സാങ്കേതിക സഹായം നല്‍കുന്നു.

ഇഷ്ടിക
http://mahircmr.blogspot.com/

മാസത്തില്‍ ഇറക്കുന്നത് മാസിക. വാരത്തില്‍ ഇറക്കുന്നത് വാരിക. ഇഷ്ടമുള്ളപ്പോള്‍ ഇറക്കുന്നത് ഇഷ്ടികയാണത്രെ. ഈ ഇഷ്ടികയുമായിട്ടാണ് കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ സ്വദേശി മാഹിര്‍ ബൂലോകത്ത് കടന്നുവരുന്നത്. ബ്ലോഗില്‍ പിച്ച വെക്കുന്നു. തട്ടി തള്ളിയിടാതെ കൈപിടച്ച് സഹായിക്കണേ എന്ന് മാഹിര്‍ അപേക്ഷിക്കുന്നു. നല്ല പോസ്റ്റുകളുമായി കടന്നുവരൂ. ഇഷ്ടികക്ക് ഒരുപാട് സന്ദര്‍ശകരുണ്ടാവും. ആശംസകള്‍.

വി.കെ. അബ്ദു
vkabdu@gmail.com
*****

വെബ് കൌതുകങ്ങള്‍

ഗോളാന്തരയാത്ര നടത്താനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ക്ക് ഇന്നേവരെ ചന്ദ്രനുമപ്പുറം എത്തിച്ചേരാന്‍ സാധ്യമായിട്ടില്ലെന്നു നമുക്കറിയാം. എന്നാല്‍ സൌരയൂഥത്തിലെ ഒട്ടുമിക്ക ഗ്രഹങ്ങളിലേക്കും മനുഷ്യരില്ലാത്ത പേടകങ്ങളയക്കാനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്നേറുന്നുണ്ട്. മനുഷ്യന് മുന്നോടിയായി യന്ത്രമനുഷ്യരെ അന്യ ഗ്രഹങ്ങളിലെത്തിച്ചുകൊണ്ട് ഗവേഷണ നിരീക്ഷണങ്ങള്‍ നടത്താനുള്ള അമേരിക്കന്‍ സ്പെയ്സ് ഏജന്‍സിയായ നാസയുടെ (NASA - National Aeronautics and Space Administration) ശ്രമങ്ങള്‍ അവയില്‍ ഏറെ ശ്രദ്ധേയമാണ്. അതേക്കുറിച്ചുള്ള പഴയതും ഏറ്റവും പുതിയവയുമടക്കമുള്ള സകല വിവരങ്ങള്‍ക്കും ജീവന്‍തുടിക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോ ദൃശ്യങ്ങള്‍ക്കും അവരുടെ ഗോളാന്തര യാത്രാ വിഭാഗമായ നാസാ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയുടെ വെബ്സൈറ്റായ www.jpl.nasa.gov സന്ദര്‍ശിക്കാം. കാസ്സിനി ബഹിരാകാശ ദൌത്യം പോലെ പ്രസിദ്ധമായ മനുഷ്യരെക്കയറ്റാത്ത ബഹിരാകാശ പേടകങ്ങളെക്കുറിച്ചും ബന്ധപ്പെട്ട ഗവേഷണ പുരോഗതികളെക്കുറിച്ചുമെല്ലാമുള്ള നിരവധി ലേഖനങ്ങള്‍ സൈറ്റില്‍ വായിക്കാം. സാങ്കേതിക പദപ്രയോഗങ്ങളുടെ അതിപ്രസരമില്ലാതെ സാമാന്യ ശാസ്ത്ര ബോധമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്ന ലളിതമായ ഭാഷയിലാണ് അവ എഴുതിയിട്ടുള്ളത് എന്നതിനാല്‍ ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല സാധാരണക്കാര്‍ക്കു പോലും അവ എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാം. ഉയര്‍ന്ന തലത്തിലുള്ള വായനക്കാരെ മാത്രം ഉദ്ദേശിച്ചലുള്ള വിഭവങ്ങള്‍ വേറെതന്നെ തരം തിരിച്ചു നല്‍കിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും അവനവന്റെ അഭിരുചിക്കും മുന്നറിവിനും ഇണങ്ങുന്ന വിധം സൈറ്റിനെ ഉപയോഗപ്പെടുത്താം.

റയിസ്ല മര്‍യം
raizlamaryam@hotmail.com
*****

മദ്യത്തിനെതിരെ ഒരു ബ്ലാാേഗ്

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ നിരവധി ജനകീയ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണ് കേരളം. കോഴിക്കോട് ജില്ലയിലെ വടകരയില്‍ തിരുവള്ളൂര്‍ പശ്ചാതലത്തില്‍ മദ്യത്തിനും മയക്ക്മരുന്നിനുമെതിരെ ഒരു സംഘം യുവാക്കളുടെ കൂട്ടായ്മയാണ് യുവശക്തി ജനകീയ മദ്യനിരോധന സമിതി. ഇതിന്റെ പ്രസിഡണ്ടായ സുമോദും കൂട്ടുകാരും തയ്യാറാക്കിയ ബ്ലോഗ് നാടെങ്ങുമുള്ള മദ്യനിരോധന സമിതികള്‍ക്ക് ആവേശം പകരുന്നതാണ്. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദൂഷ്യഫലങ്ങള്‍ സവിസ്തരം പ്രദിപാദിക്കുന്ന നിരവധി പോസ്റ്റുകള്‍ ബ്ലോഗില്‍ മനോഹരമായി സംവിധാനിച്ചിരിക്കുന്നു. വാര്‍ത്താമാധ്യമങ്ങളിലൂടെ വെളിച്ചത്തു വന്ന മദ്യത്തിന്റെ അനേകം ദുരന്തകഥകള്‍ ബ്ലോഗില്‍ പുനര്‍വായനക്കായി ചേര്‍ത്തിരിക്കുന്നു. വീഡിയോ വിഭാഗത്തില്‍ വ്യാജ വാറ്റുകാര്‍ക്കെതിരെ നടത്തിയ ജനകീയ റൈഡുകളുടെയും മറ്റും ദൃശ്യങ്ങള്‍ കാണാം. സാമൂഹ തലത്തിലെ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാധ്യമങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന് മികച്ച ഉദാഹരണമാണ് ഈ ബ്ലോഗ്. വിലാസം.
www.yuvasakthichaniyankadavu.blogspot.com

ഹാരിസ് വാണിമേല്‍
kpharis@maktoob.com

==============

സന്ദര്‍ശകര്‍ ഇതുവരെ...