Tuesday, June 29, 2010

ഇന്‍ഫോമാധ്യമം (449) - 21/06/2010



വെബ് വിലാസം ഇനി സ്വന്തം ഭാഷയില്‍
ബ്രൌസര്‍ പ്രോഗ്രാമുകള്‍ തുറന്ന് വെബ്സൈറ്റുകളിലേക്ക് കടക്കാന്‍ ഇനി ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യേണ്ടി വരില്ല. അഡ്രസ്സ് ബാറില്‍ മലയാളത്തില്‍ ടൈപ് ചെയ്ത് വെബ്സൈറ്റുകള്‍ നമ്മുടെ കമ്പ്യൂട്ടറിലെത്തുന്ന കാലം വരികയാണ്. ഇംഗ്ലീഷിനെ ഒട്ടും ആശ്രയിക്കാതെ പ്രാദേശിക ഭാഷയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്ന് വരുന്നതോടെ കീബോര്‍ഡ് ബട്ടണുകളുടെ മീതെ പതിഞ്ഞിരിക്കുന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഏറെ വൈകാതെ മാഞ്ഞുതുടങ്ങും. ഇംഗ്ലീഷ് ഭാഷ ആവശ്യമില്ലാതാകുന്നതോടെ പ്രാദേശികതലത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും വളരെ കൂടും.

ലാറ്റിന്‍ ഭാഷക്ക് പകരം മറ്റു ലിപികളിലും വെബ് അഡ്രസ്സുകള്‍ ലഭിച്ചുതുടങ്ങി. വെബ്സൈറ്റുകളുടെ ഡൊമൈന്‍ നാമത്തിന് അറബിയിലുള്ള വാലറ്റം (extension) നല്‍കിക്കൊണ്ടാണ് 2010 മെയ് 5ന് പുതിയ മാറ്റം നിലവില്‍വന്നത്. ഈജിപ്ത്, സൌദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) എന്നീ രാജ്യങ്ങളാണ് പുതിയ മാറ്റങ്ങളോടെ വെബ്വിലാസങ്ങള്‍ ആദ്യം സ്വീകരിച്ചത്. അറബിയില്‍ തുടങ്ങിയ ഈ പരിഷ്ക്കരണം വൈകാതെ മറ്റു ഭാഷകളിലേക്കും വ്യാപിക്കും. ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാവുന്ന തീരുമാനം നടപ്പാക്കാന്‍ തമിഴ് ഉള്‍പ്പെടെ ലോകത്തെ 11 ഭാഷകളില്‍ വെബ്വിലാസങ്ങള്‍ അനുവദിക്കാനായി 21 രാജ്യങ്ങള്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.

വെബ് വിലാസങ്ങളില്‍ ഭൂരിഭാഗവും അവസാനിക്കുന്നത് ഡോട്ട് കോം, ഡോട്ട് ഓര്‍ഗ്, ഡോട്ട് നെറ്റ് തുടങ്ങി ലാറ്റിന്‍ ലിപിയിലുള്ള വാലറ്റങ്ങളോടെയാണ്. അതോടൊപ്പം ഏതെങ്കിലും രാജ്യത്തെ സൂചിപ്പിക്കുന്ന ഡോട്ട് ഇന്‍ (ഇന്ത്യ) പോലുള്ള കോഡുകളും ഉപയോഗിക്കുന്നുണ്ട്. ഇംഗ്ലീഷല്ലാത്ത ഭാഷകളില്‍ ഇതുവരെ ഈ വാലറ്റങ്ങള്‍ ലഭ്യമായിരുന്നില്ല. വെബ് വിലാസത്തിലെ വാലറ്റത്തിന് മുമ്പുള്ള കുറച്ചുഭാഗം ലാറ്റിനേതര ഭാഷകളിലും അനുവദിച്ചിരുന്നു. അപ്പോഴും വാലറ്റങ്ങള്‍ക്ക് ഇംഗ്ലീഷ് തന്നെ വേണമെന്നതായിരുന്നു അവസ്ഥ. ഇതാണ് ഇനി മാറാന്‍ പോകുന്നത്. വെബ് വിലാസം മുഴുവന്‍ ഒരേ ഭാഷയിലാകുന്നതോടെ പ്രാദേശിക ഭാഷാ കമ്പ്യൂട്ടിംഗിനും ഇന്റര്‍നെറ്റ് ഉപയോഗക്രമങ്ങള്‍ക്കും ആക്കം കൂടും.

ലാറ്റിന്‍ ലിപിയില്‍ മാത്രമല്ല മറ്റ് ലിപികളിലും വെബ് വിലാസം അനുവദിക്കാന്‍, ഇക്കാര്യം നിയന്ത്രിക്കുന്ന 'ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്സ്' (ICANN) കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. ഇന്റര്‍നെറ്റിന്റെ നാല്പതു വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതര ഭാഷകളില്‍ വെബ്വിലാസം അനുവദിച്ചിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും പൂര്‍ണ്ണ രൂപത്തില്‍ ഉപയോഗിക്കാന്‍ ആദ്യം ചില തടസ്സങ്ങളുണ്ട്. ചില ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമാണത്. അതും ഏറെ വൈകാതെ മാറുമെന്നാണ് ICANN നല്‍കുന്ന വിശദീകരണം. ഡോട്ട്കോം യുഗത്തിന് കാല്‍നൂറ്റാണ്ട് പിന്നിടുന്ന സമയത്ത് പ്രാദേശിക ഭാഷകളില്‍ പൂര്‍ണ്ണമായ വെബ്വിലാസം അനുവദിച്ചുകൊണ്ടുള്ള പുതിയ മാറ്റം എല്ലാ രാജ്യങ്ങളും വളരെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ലാറ്റിന്‍ ലിപി ഉപയോഗിക്കുന്ന ഇംഗ്ലീഷ് പോലുള്ള ഭാഷ പല രാജ്യക്കാര്‍ക്കും അത്രയേറെ വശമില്ല. അത്തരം ഇടങ്ങളിലാണ് പുതിയ മാറ്റം ഏറെ ശ്രദ്ധിക്കപ്പെടുക.

ടി.വി. സിജു
tvsiju@gmail.com
*****

വെബ് കൌതുകങ്ങള്‍
ഓണ്‍ലൈന്‍ ആന്റിവൈറസ്

നിങ്ങള്‍ പതിവായി ഇന്‍ര്‍നെറ്റ് ഉപയോഗിക്കുന്ന ആളാണോ? എങ്കില്‍ നിങ്ങളുടെ സിസ്റ്റത്തില്‍ വൈറസുകളോ അതുപോലുള്ള മറ്റേതെങ്കിലും മാല്‍വെയറുകളോ കയറിക്കൂടി അതിന്റെ പ്രവര്‍ത്തനം താറുമാറാക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. അതുകൊണ്ട് എപ്പോഴെല്ലാം നിങ്ങള്‍ നെറ്റില്‍ കയറുന്നുവോ അപ്പോഴെല്ലാം നിങ്ങളുടെ സിസ്റ്റത്തെ സംരക്ഷിക്കാന്‍ നെറ്റില്‍ത്തന്നെ സദാ ജാഗരൂകനായ ഒരു 'കാവല്‍ ഭടന്‍' ഉണ്ടായിരിക്കുന്നത് നന്നായിരിക്കില്ലേ? ക്ലൌഡ് ആന്റി വൈറസ് (www.cloudantivirus.com/en/) എന്ന പേരില്‍ അത്തരരമൊരു കാവല്‍ ഭടനെ നിങ്ങള്‍ക്കു വേണ്ടി ഒരുക്കി നിര്‍ത്തുവാന്‍ പ്രസിദ്ധ ആന്റിവൈറസ് കമ്പനിയായ 'പാണ്ട' തയാറായിരിക്കുന്നു. 2009 അവസാനത്തില്‍ ഏറ്റവും മികച്ച സൌജന്യ ആന്റിവൈറസ് എന്ന് അമേരിക്കയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധമായ പി.സി. മാഗസിന്‍ സാക്ഷ്യപ്പെടുത്തിയ ഇതിന് ഇതര ആന്റി വൈറസുകള്‍ക്കില്ലാത്ത പല പ്രത്യേകതകളുമുണ്ട്. ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈനാണെന്നതാണ് അതില്‍ ഒന്നാമത്തേത്. വളരെ ചെറിയ ഈ സോഫ്റ്റ്വെയര്‍ ഒരിക്കല്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് അപ്ഡേറ്റ് ചെയ്യേണ്ട ആവശ്യമില്ല. കാരണം ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈനാണെന്നതുതന്നെ. നിങ്ങളുടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും അവരുടെ സെര്‍വര്‍ അതിനെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കും. ഏതെങ്കിലും വൈറസ് ആക്രമണം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ അതിനെ നിര്‍വീര്യമാക്കി തുടര്‍ന്നു പ്രത്യക്ഷപ്പെടുന്ന ഒരു വിന്‍ഡോയിലൂടെ നിങ്ങളെ വിവരമറിയിക്കും. മറ്റ് ആന്റിവൈറസുകളേതെങ്കിലും നിങ്ങളുടെ സിസ്റ്റത്തിലുണ്ടെങ്കില്‍ അതിനോട് ചേര്‍ന്നു പോലും ഈ സംവിധാനം പ്രവര്‍ത്തിക്കമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ പ്രത്യേകത. പരീക്ഷിച്ചു നോക്കൂ.

പി.കെ.എ. റഷീദ്
raizlamaryam@hotmail.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

മുഖ്തറിയനിസം
www.muktharuda.blogspot.com

ഏറനാട്ടുകാരന്‍, തനി നാടന്‍. കുഴിമടിയന്‍, ഒട്ടകജീവി, കുട്ടികളായെങ്കിലും കുട്ടിയായിരിക്കാന്‍ കൊതിക്കുന്നവന്‍. എഴുത്തും വായനയും ജോബാക്കിയവന്‍. മുഖ്താര്‍ എന്ന ബ്ലോഗര്‍ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശി. സൌദിയിലെ രിയാദില്‍ ജോലി ചെയ്യുന്നു. എങ്ങനെയെങ്കിലും സമൂഹത്തെ ഒന്ന് നന്നാക്കിയാലോ എന്നാണ് ബ്ലോഗിലൂടെ ലക്ഷ്യമാക്കുന്നത്. അമൃതക്കാര്‍ക്ക് ജീവിതവും ഒരു റിയാലിറ്റി ഷോ, ഭോപാലിന്റെ ദുര്‍'വിധി'. കൈരളി ചാനലിലെ ബിക്കിനിക്കാഴ്ചകള്‍ എന്നിവ പുതിയ പോസ്റ്റുകള്‍. കഥകള്‍ക്കും വരകള്‍ക്കും കവിതകള്‍ക്കുമായി മുഖ്താറിന് പ്രത്യേകം ബ്ലോഗുകളുണ്ട്.

ഇന്നസെന്റ് ലൈന്‍സ്
http://innocentlines.blogspot.com/

കാര്‍ട്ടൂണുകള്‍ക്കായി ഒരു ബ്ലോഗ്. തൃശãൂര്‍ സ്വദേശി തൊമ്മി കോടങ്കണ്ടത്താണ് ബ്ലോഗര്‍. ചെറുപ്പം മുതല്‍ക്കുതന്നെ കാര്‍ട്ടൂണ്‍ രചനയില്‍ തല്‍പര്യം. അധ്യാപകരുടെ രൂപം പകര്‍ത്തിക്കൊണ്ടായിരുന്നു തുടക്കം. അഞ്ഞൂറിലേറെ കാര്‍ട്ടൂണുകള്‍ ഇതിനകം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഹോബി കാര്‍ട്ടൂണ്‍ രചനയാണെങ്കിലും സയന്റിസ്റ്റായി ജോലി ചെയ്യുന്നു. കുടുംബസമേതം ന്യൂയോര്‍ക്കില്‍ താമസം. 'വിശപ്പും ലോകകപ്പും', 'ലോകകപ്പ് ഫുട്ബാര്‍ മേള', 'പവാറും ഐ.പി.എലും; അതികൊതി ആപത്ത് വരുത്തും' എന്നിവയൊക്കെ പുതിയ കാര്‍ട്ടൂണുകള്‍. ഫിഫ വേര്‍ഡ്കപ്പ് ലോഗോക്ക് താഴെ വിശന്നൊട്ടിയ ഒരാഫ്രിക്കല്‍ ബാലന്റെ ദയനീയ മുഖം. 'ഞങ്ങളുടെ വിശപ്പ് അവസാനിപ്പിക്കില്ലേ'.. എന്നാണ് കുട്ടിക്ക് ലോകത്തോട് ചോദിക്കാനുള്ളത്. മനസ്സില്‍ തട്ടുന്നൊരു കാര്‍ട്ടൂണ്‍ ചിത്രം. 'ഞങ്ങളിപ്പോള്‍ കളിക്കട്ടെ. നിന്റെ കാര്യം പിന്നീടാലോചിക്കാം' എന്ന് കൊടുങ്ങല്ലൂരില്‍ നിന്ന് അബ്ദുല്‍ഖാദറിന്റെ കമന്റ്.

പ്രിയസഖി
http://niyajishad.blogspot.com/

തൃശãൂര്‍ നാട്ടിക സ്വദേശി നിയ ജിഷാദാണ് ബ്ലോഗിണി. ഒരു പാവം കുട്ടി. ഇപ്പോള്‍ ഭര്‍ത്താവൊന്നിച്ച് അബൂദബിയില്‍ താമസം. മനസ്സില്‍ എവിടെയോ ഒളിച്ചിരുന്ന സ്വപ്നങ്ങളെ പൂവണിയിച്ച പ്രിയതമന് സമര്‍പ്പിക്കുന്ന സ്നോഹോപരമാണ് ഈ ബ്ലോഗ്. കവിതകളാണ് നിയയുടെ ഇഷ്ട വിഷയം. എല്ലാം കൊള്ളാവുന്ന കവിതകള്‍ തന്നെ. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുക. ബ്ലോഗ് പേജ് ആകെയൊന്ന് മാറ്റിപ്പണിയുക. ടൈറ്റില്‍ ഭാഗവും ചിത്രവുമായി സ്ക്രീന്‍ നിറഞ്ഞുനില്‍ക്കുകയാണ്. അതു പരമാവധി ചെറുതാക്കുക. അക്ഷരങ്ങള്‍ക്ക് ആകര്‍ഷകമായ പശ്ചാത്തലമൊരുക്കുക. കളര്‍ വിന്യാസവും ആകര്‍ഷകമാക്കുക. ചിത്രങ്ങള്‍ ആവശ്യത്തിന് മാത്രം നല്‍കുക. ആശംസകള്‍.

ഒരിടം
http://www.oritam.blogspot.com/

ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുംസിയാണ് ബ്ലോഗര്‍. ബാംഗ്ലൂരില്‍ ഒരു ഇംഗ്ലീഷ് ടി.വി ചാനലില്‍ വീഡിയോ എഡിറ്ററായി ജോലി ചെയ്യുന്നു. തൃശãൂര്‍ ജില്ലയിലെ കൊച്ചനൂരാണ് സ്വദേശം. പറയാന്‍ മറന്നതും കേള്‍ക്കാതെ പോയതുമായ വാക്കുകള്‍ക്കുള്ള ഇടമാണ് മുംസിക്ക് ബ്ലോഗ്. 'മഴ പ്രണയത്തെ തൊടുമ്പോള്‍' എന്ന കവിതയാണ് പുതിയ പോസ്റ്റ്. 'വേനല്‍ മുഴുവന്‍ സൂര്യനെ ധ്യാനിച്ചതിന്റെ ദാഹം തീരാഞ്ഞിട്ടാവണം മഴതോര്‍ന്നിട്ടേറെയായിക്കും ഒരു വാകമരം ഇപ്പോഴും പെയ്തുകൊണ്ടേയിരിക്കുന്നത്....' സന്ദര്‍ശകയായ മൈലാഞ്ചിയുടെ കമന്റ് കടമെടുക്കുന്നു. 'ഈ വരികള്‍ മനോഹരം'. പേജ് ലേഔട്ട് ഒന്നുകൂടി ആകര്‍ഷകമാക്കുന്നത് നന്നായിരിക്കും.

ബദ്റുവിസം
http://badruism.blogspot.com/

'എഴുതിയ വരികള്‍ എന്റെ അവസാന വാക്കുകളല്ല...എഴുതുന്ന വേളകളില്‍ എന്റെ ചിന്താ മണ്ഡലത്തില്‍ ഉരുത്തിരിഞ്ഞുവരുന്ന വാക്കുകള്‍ മാത്രം. വാക്കുകള്‍ ആരെയും മുറിവേല്‍പിക്കാന്‍ വേണ്ടിയല്ല, മുറിവേറ്റ മനസ്സിന്റെ പ്രതിഫലനം മാത്രമാണ്'. ഇങ്ങനെയൊരു ആമുഖത്തോടെയാണ് കാസര്‍ക്കാേേട് സ്വദേശി ബദര്‍ കുന്നരിയത്ത് തന്റെ ബ്ലോഗെഴുത്ത് തുടങ്ങുന്നത്. ജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത അനുഭവക്കുറിപ്പുകളാണ് മിക്ക പോസ്റ്റുകളും. എല്ലാം കൊച്ചു സൃഷ്ടികള്‍. അവ കവിതയായും കൊച്ചുകഥകളായും രൂപപ്പെടുന്നു. മലയാളം ബൂലോകത്ത് സാന്നിധ്യമുറപ്പിക്കാന്‍ ബദര്‍ ഇനിയും ധാരാളം എഴുതണം. ഭാവുകങ്ങള്‍ നേരുന്നു.

വി.കെ. അബ്ദു
vkabdu@gmail.com
========================


Sunday, June 27, 2010

ഇന്‍ഫോമാധ്യമം (448) - 14/06/2010



ഫുട്ബാള്‍ ആരാധകരെയും വിടില്ല

ഫുട്ബാള്‍ ആരാധകര്‍ക്കും ഇനി രക്ഷയില്ല. സൌത്ത് ആഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബാള്‍ മത്സരത്തിനോടനുബന്ധിച്ച് 'വേള്‍ഡ്കപ്പ് ട്രാവല്‍ ഗൈഡ്' എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഇ^മെയിലിലൂടെ പണം തട്ടിയെടുക്കാനാണ് സൈബര്‍ ക്രിമിനലുകളുടെ പദ്ധതി. ഇതിനുവേണ്ടി 'ഫിഫ വേള്‍ഡ് കപ്പ് 2010' എന്ന പേരില്‍ പ്രത്യേക ക്യാംപയിനും സൈബര്‍ ലോകത്ത് നടക്കുന്നുണ്ട്. ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുന്നത് കമ്പ്യൂട്ടര്‍ സുരക്ഷാ രംഗത്തെ പ്രശസ്തരായ സിമാന്റക് കോര്‍പ്പറേഷനാണ്.

ലോകകപ്പ് വിവരങ്ങളുമായി എത്തുന്ന ഏതെങ്കിലും ഇ^മെയിലില്‍ ക്ലക്ക് ചെയ്യുന്നതോടെ കമ്പ്യൂട്ടറിലേക്ക് വൈറസുകള്‍ ഉള്‍പ്പെടെയുള്ള അപകടകാരികളായ പ്രോഗ്രാമുകള്‍ കയറിക്കൂടും. ഹാര്‍ഡ് ഡിസ്ക്കില്‍ സൂക്ഷിച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങളും ക്രഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൌണ്ട് വിവരങ്ങളും പാസ്വേര്‍ഡുകളും മറ്റും ഈ വൈറസ് കള്ളന്‍മാര്‍ക്ക് ചോര്‍ത്തിക്കൊടുക്കും. അതോടൊപ്പം കമ്പ്യൂട്ടറില്‍ അതിസമര്‍ത്ഥമായി ഒളിക്കുകയും ചെയ്യും. ഫുട്ബാള്‍ ആരാധകര്‍ക്ക് സൌജന്യമായാണ് ട്രാവല്‍ ഗൈഡ് ഇ^മെയില്‍ വിലാസത്തില്‍ എത്തുന്നത്. ഔദ്യോഗിക വെബ്സൈറ്റുകളില്‍ ലഭ്യമല്ലാത്ത വിവരങ്ങള്‍ പോലും ഉള്‍പ്പെടുത്തിയ ലോകകപ്പ് യാത്രാ ഗൈഡ് താല്‍പര്യമുള്ളവര്‍ക്ക് ഇന്റര്‍നെറ്റിലൂടെ ഫോര്‍വേര്‍ഡ് ചെയ്തുകൊടുക്കണമെന്ന അഭ്യര്‍ഥനയും ഇ^മെയിലിലുണ്ട്.

മത്സരം തുടങ്ങുന്നതിനു മുമ്പുതന്നെ വാതുവയ്പ് സജീവമാകുന്ന ലോകകപ്പ് മത്സരങ്ങളില്‍ സൈബര്‍ ക്രിമിനലുകള്‍ നോട്ടമിട്ടിട്ടുള്ളതിലേറെയും ഇത്തരം ധനമോഹികളെയാണ്. കഴിഞ്ഞ ഒളിമ്പിക്സിലേതുപോലെ ഔദ്യോഗിക ടിക്കറ്റ് വില്പനാ സൈറ്റുകളുടെ മറപറ്റിയും തട്ടിപ്പ് നടത്താന്‍ പദ്ധതി ഒരുങ്ങിയിട്ടുണ്ടത്രെ. യഥാര്‍ഥമാണെന്നു കരുതി ഇത്തരം വെബ്സൈറ്റുകളില്‍ നല്‍കുന്ന വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുക മാത്രമല്ല അവരുടെ ബാങ്ക് അക്കൌണ്ടിലോ ക്രെഡിറ്റ് കാര്‍ഡിലോ അവശേഷിക്കുന്ന പണവും കള്ളന്മാര്‍ നിമിഷങ്ങള്‍ക്കകം കാലിയാക്കും. വ്യാജ ടിക്കറ്റുകള്‍ നല്‍കുന്ന എട്ട് വ്യാജ വെബ്സൈറ്റുകളാണ് അന്ന് ഒളിമ്പിക്സുമായി ബന്ധപ്പെട്ട് കണ്ടെത്തിയിരുന്നത്.

അഡോബിയുടെ അക്രോബാറ്റ് റീഡര്‍ വഴിയാണ് ഈ ആക്രമണങ്ങളിലധികവും പ്ളാന്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ഈ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നവര്‍ അത് അപ്ഡേറ്റ് ചെയ്യുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നതാവും ഉചിതം.
ടി.വി. സിജു
tvsiju@gmail.com
*****

വെബ് കൌതുകങ്ങള്‍

വെറും അഞ്ചുവര്‍ഷം മുമ്പത്തെ ഏതെങ്കിലും ഒരു മൊബൈല്‍ ഫോണും അതിന്റെ ഇപ്പോഴത്തെ മോഡലുകളും ഒന്നു താരതമ്യം ചെയ്തുനോക്കൂ. ഇനി അടുത്ത അഞ്ചു വര്‍ഷമോ അമ്പതുവര്‍ഷമോ കഴിയുമ്പോള്‍ എന്തായിരിക്കും സ്ഥിതി? എന്തുമാത്രം വേഗതയിലാണ് ശാസ്ത്രവും സാങ്കേതിക വിദ്യകളും പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ഭാവനയിലുദിക്കുന്ന ആശയങ്ങളൊക്കെ അദ്ഭുതകരമായ വേഗത്തില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം ദിനംപ്രതിയെന്നോണം കണ്ടുകൊണ്ടിരിക്കുന്നത്. അടുത്ത എണ്‍പത്തഞ്ചു വര്‍ഷത്തിലുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ഭീമന്‍ ആകാശയാനമിതാ റിന്‍ഡി അല്ലെന്‍ഡ്രാ (Reindy Allendra) എന്ന ഡിസൈനര്‍ ഇപ്പോഴേ രൂപകല്‍പന ചെയ്ത് www.yankodesign.com എന്ന പ്രസിദ്ധ ഓണ്‍ലൈന്‍ ഡിസൈന്‍ മാഗസിനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. http://www.yankodesign.com/2009/10/14/thesprucewhale/ എന്ന ലിങ്കില്‍ ഇതു കാണാവുന്നതാണ്. ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു പ്രത്യേക മെറ്റീരിയലുപയോഗിച്ച് നിര്‍മിക്കപ്പെടുന്ന ഈ വിമാനത്തിന്റെ പേര് Spruce Whale എന്നായിരിക്കും. ആയിരത്തഞ്ഞൂറ് ആളുകളെക്കയറ്റി മണിക്കൂറില്‍ ആയിരം കിലോമീറ്റര്‍ വേഗത്തില്‍ ഇത് പറക്കുമെന്നാണ് പ്രതീക്ഷ. വെബ്സൈറ്റിലൂടെ അനാവരണം ചെയ്യപ്പെടുന്ന നവീനാശയങ്ങളില്‍ ഒന്നു മാത്രമാണ് ഈ സൂപ്പര്‍ വിമാനം. കൂടുതല്‍ രസകരമായ ആശയങ്ങളെക്കുറിച്ചറിയാനും നിങ്ങളുടേതായ ആശയങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ ശാസ്ത്ര ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും ഈ സൈറ്റ് ഉപയോഗപ്പെടുത്താം.
പി.കെ.എ. റഷീദ്
raizlamaryam@hotmail.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

കാലം മായ്ച്ച കാല്‍പാടുകള്‍
http://mariyath.blogspot.com/

കഥയും കവിതയും ചിത്രരചനയും പെയിന്റിംഗുമെല്ലാം തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിച്ചു അസാമാന്യ ധീരതയോടെ ജീവിതത്തെ നോക്കിക്കാണുന്ന നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിനി മാരിയത്തിന്റെ ബ്ലോഗ്. ഏഴാം വയസ്സില്‍ പോളിയോ ബാധിച്ചു അരക്കുതാഴെ തളര്‍ന്ന മാരിയത്ത് എന്ന യുവതിക്ക് ഇപ്പോള്‍ വീല്‍ചെയറാണ് കൂട്ട്. പിന്നെ ബ്ലോഗിലെ സുഹൃത്തുക്കളും. 'കാലം മായ്ച്ച കാല്‍പാടുകള്‍' എന്ന തന്റെ അനുഭവക്കുറിപ്പുകള്‍ ഇതിനകം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. കഥകള്‍ക്കും വാര്‍ത്തകള്‍ക്കും ഡ്രോയിംഗിനും പെയിന്റിംഗിനുമെല്ലാം മാരിയത്തിന് പ്രത്യേകം ബ്ലോഗുകളുണ്ട്. 'ഇളംവെയിലില്‍ നേര്‍ത്ത കാറ്റിന്റെ തലോടലേറ്റ് നടന്നപ്പോള്‍ അതെന്റെ അവസാനത്തെ നടത്തമായിരുന്നുവെന്ന് ഞാനറിഞ്ഞില്ല. ഒടുവില്‍ അറിഞ്ഞു... ഒരുപാട് ഓടിക്കളിച്ച്, മുറ്റത്ത് മണ്ണില്‍ പൊതിഞ്ഞ എന്റെ കാല്‍പാടുകള്‍ കാലം മായ്ച്ചുകളഞ്ഞു എന്ന്....'. ജീവിതം തനിക്കു നല്‍കിയ വേദനയേറിയ അനുഭവങ്ങള്‍ ചെറുചിരിയോടെ നേരിട്ടുകൊണ്ടിരിക്കുന്ന മാരിയത്തിന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.

മോഹപ്പക്ഷി
http://santhatv.blogspot.com/

ശാന്ത കാവുമ്പായി എന്ന അധ്യാപികയുടെ ബ്ലോഗ്. ബ്ലോഗിണിയെസ്സംബന്ധിച്ചേടത്തോളം ജീവിതം ഒരു പോരാട്ടമായി മാറിയിരിക്കയാണത്രെ. മുങ്ങിത്താഴുമ്പോള്‍ കൈനീട്ടുന്ന കച്ചിത്തുരുമ്പിലെല്ലാം കയറിപ്പിടിച്ചു, പിടിവിടുമ്പോള്‍ വീണ്ടും മുങ്ങി, സ്നേഹനിരാസമെന്ന മരണത്തിലൂടെ പലവട്ടം കടന്ന്, ജീവിതത്തിന്റെ ചുഴികളില്‍ കറങ്ങിത്തിരിഞ്ഞ്... അതൊക്കെ ബ്ലോഗ് പോസ്റ്റുകളാക്കുകയാണ് ഈ ബ്ലോഗിണി. അതല്ലെങ്കില്‍ 'ആത്മാവിന്‍ നോവുകള്‍ സ്വപ്നങ്ങളായി മാറ്റുന്ന ഇന്ദ്രജാലക്കാരെന്‍ കൂട്ടുകാരക്ഷരങ്ങള്‍'. ഈ അക്ഷരങ്ങള്‍ മലയാളം യൂണികോഡിലാവുമ്പോള്‍ രാജ്യാതിര്‍ത്തികള്‍ ലംഘിച്ച് അവ നെറ്റിലൂടെ പാറിപ്പറക്കുകയാണ്്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ മലയിറക്കും കപ്പല്‍, അധ്യാപക ശാക്തീകരണവും അല്‍പം ലിംഗവിവേചന ചിന്തകളും തുടങ്ങിയവ പുതിയ പോസ്റ്റുകള്‍.

കൂതറ
http://kooothara.blogspot.com/

ഹാശിം എന്നാണ് ബ്ലോഗറുടെ പേരെങ്കിലും 'കൂതറ' എന്ന പേരിലണ് ബൂലോഗത്ത് അറിയപ്പെടുന്നത്. കൂതറ എന്നാല്‍ തനി കൂതറ. എന്തും കൂതറ കണ്ണിലൂടെയേ നോക്കൂ. ഒരു സ്റ്റപ് കൂടി കയറാനുണ്ടത്രെ. അതാണ് കൂക്കൂതറ. സ്വദേശം മലപ്പുറം ജില്ലയിലെ എടയൂര്‍. സമൂഹ്യമനസ്സിനെ ബാധിച്ച വൈകൃതങ്ങളും വൈകല്യങ്ങളും വിമര്‍ശന ബുദ്ധിയോടെ കൈകാര്യം ചെയ്യുകയാണ് ബ്ലോഗര്‍. അത് പ്രതിഷേധമോ ആക്ഷേപഹാസ്യമോ നര്‍മ്മമോ ഒക്കെ ആവാം. ഏതായാലും പോസ്റ്റുകളെല്ലാം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. വികലാംഗരുടെ കുട്ടായ്മ സംഘടിപ്പിച്ച് വൈകല്യത്തെ പരിഹസിക്കുന്ന രീതിയില്‍ പരിപാടികള്‍ സംഘടിപ്പിച്ചതില്‍ പ്രതിഷേധിച്ച് എഴുതിയ 'സ്റ്റേജ് കൈയ്യേറ്റം' എന്ന പുതിയ പോസ്റ്റ് ആരെയും ചിന്തിപ്പിക്കാന്‍ പര്യാപ്തമാണ്. ആശംസകള്‍.

ശരീഫ് കൊട്ടാരക്കര
http://sheriffkottarakara.blogspot.com/

ബ്ലോഗിന്റെ പേരും ബ്ലോഗറുടെ പേരും ഒന്നു തന്നെ. വളരെ ഏറെ എഴുതി. കുറച്ചു മാത്രം വെളിച്ചം കണ്ടു. ഇപ്പോഴും എഴുത്ത് തുടരുന്നു. കാരണമുണ്ടത്രെ. തനിക്ക് എഴുതാതിരിക്കാനാവില്ലെന്നാണ് ബ്ലോഗര്‍ പറയുന്നത്. മനസ്സില്‍ ഇപ്പോഴും സ്വപ്നങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണെന്നും ബ്ലോഗര്‍ പറയുന്നു. ആ സ്വപ്നങ്ങള്‍ കഥകളായും ഓര്‍മ്മക്കുറിപ്പുകളായും പ്രതികരണങ്ങളായും നര്‍മ്മമായും പിന്നെ തരംതിരിക്കാനാവാത്ത 'പലവക'കളായും ബ്ലോഗില്‍ പ്രത്യക്ഷപ്പെടുന്നു. എഴുതുന്നത് മുഴുവന്‍ വെളിച്ചത്തേക്ക് കൊണ്ടുവരാനുള്ള പുതിയ മാധ്യമമായ ബ്ലോഗ്, മലയാളത്തില്‍ നന്നായി ഉപയോഗപ്പെടുത്തുന്നവരുടെ മുന്‍നിരയില്‍ ശരീഫ് കൊട്ടാരക്കരയുണ്ട്.

കരിമ്പനക്കാറ്റ്
http://sumeshkodunthirapully.blogspot.com/

എങ്ങുനിന്നോ ചുരം കടന്നെത്തി എങ്ങോട്ടോ പോകുന്ന കരിമ്പനക്കാറ്റ്. പാലക്കാട് സ്വദേശി സുമേഷ് മേനോനാണ് ബ്ലോഗര്‍. പറയാന്‍ മാത്രം ഒന്നുമില്ലെന്നേ!! ഇപ്പോള്‍ അബൂദബിയില്‍ ജോലി ചെയ്യുന്നു. ബ്ലോഗെഴുത്തെന്നാല്‍ കീബോര്‍ഡ് തല്ലിപ്പൊളിക്കലാണ് സുമേഷിന്. എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കേണ്ടേ... അതേതായാലും സുമേഷിന്റെ കുത്തിക്കുറിക്കലിന് നല്ല പ്രതികരണമാണ് സന്ദര്‍ശകര്‍ രേഖപ്പെടുത്തുന്നത്. പുതിയ പോസ്റ്റായ 'ഉണ്ണി ഉറങ്ങുകയാണെ'ന്ന കഥ നന്നായിരിക്കുന്നു. മായാവിയുടെ കമന്റ് കടമെടുക്കട്ടെ. 'സ്വന്തം ഉണ്ണിയുടെ കൊച്ചുവയര്‍ നിറക്കുവാന്‍ ഒരു പായ്ക്കപ്പുറം അധ്വാനിക്കേണ്ടി വരുന്ന അമ്മയുടെ നിസ്സഹായത. വളര്‍ന്നുവരുന്ന ആ കഞ്ഞിന്റെ അവസ്ഥ എത്ര ദയനീയമായിരിക്കും, ഒരുപക്ഷേ ഭീകരവും'. ബ്ലോഗില്‍ നവാഗതനാണ് സുമേഷ്. അതിനാല്‍ തന്നെ പോസ്റ്റുകള്‍ കുറവാണ്. സുമേഷ് ഇനിയും ധാരാളം എഴുതട്ടെ. ബ്ലോഗിന് ഭാവുകങ്ങള്‍ നേരുന്നു.

വി.കെ. അബ്ദു
vkabdu@gmail.com
*****

ഇന്‍ഫോ ക്വിസ്

1. ഡിജിറ്റല്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
2. 'സൈബര്‍ സ്പെയ്സ്' എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
3. ICQ എന്ന മെസഞ്ചര്‍ പ്രോഗ്രാം എന്ത് സൂചിപ്പിക്കുന്നു?
4. വിവരങ്ങള്‍ അയക്കുന്നതിനും റൌട്ടിംഗിനുമായി കസ്റ്റമൈസ് ചെയ്ത സോഫ്റ്റ്വെയറുകളും ഹാര്‍ഡ്വെയറുകളും സംയോജിക്കുന്ന നെറ്റ്വര്‍ക്കിംഗ് ഉപകരണം?
5. ഇന്റര്‍നെറ്റ് ടെലിഫോണിയോടൊപ്പം മള്‍ട്ടിമീഡിയ കമ്മ്യൂണിക്കേഷന്‍ സര്‍വീസുകളും ആപ്ളിക്കേഷനുകളും ഉപയോഗിക്കാവുന്ന ആപ്പിള്‍ കമ്പനിയുടെ ഐപാഡിനെപ്പോലുള്ള മറ്റൊരുപകരണം?
6. എല്‍.ജി. കമ്പനി പുറത്തിറക്കിയ നൂതന മൊബൈല്‍ ഫോണ്‍?
7. യൂട്യൂബ് പ്രവര്‍ത്തന സജ്ജമായ വര്‍ഷം?
8. വായിക്കാന്‍ പറ്റാതായ ടെക്സ്റ്റ് ഫയലുകളുടെ പേര്?
9. മീന്‍ പിടിത്തക്കാര്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കപ്പെട്ട വസ്ത്രം?
10. ഫോട്ടോ എഡിറ്റിംഗ് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായകമാവുന്ന വെബ്സൈറ്റ്?
ഉത്തരം

1. ബെല്‍ ലബോറട്ടറിയിലെ ഗവേഷകനായ ജോര്‍ജ്ജ് സ്റ്റിബിറ്റ്സ്
2. വില്ല്യം ഗിബ്സണ്‍
3. I Seek You
4. റൌട്ടര്‍
5. ഓപണ്‍ പീക് കമ്പനിയുടെ 'ഓപണ്‍ടാബ്ലറ്റ് 7'
6. എല്‍.ജി കുക്കി പെപ് GD510
7. 2005
8. സൈഫര്‍ ടെക്സ്റ്റ് (Cipher Text)
9. ഫിഷിംഗ് വെസ്റ്റ്
10. www.picnic.com

സമ്പാഃ ജലീല്‍ വൈരങ്കോട്
tvjaleel@gmail.com

=============================


സന്ദര്‍ശകര്‍ ഇതുവരെ...